JHL

JHL

മുഗുവിലെ അബൂബകർ സീദ്ദീഖിനെ കൊലപ്പെടുത്തിയ കേസിൽ ക്വടേഷൻ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ

കാസർകോട്:  പ്രവാസിയായ സീതാംഗോളി  മുഗുവിലെ അബൂബകർ  സീദ്ദീഖിനെ (32) കൊലപ്പെടുത്തിയ കേസിൽ ക്വടേഷൻ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ.  മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുർ റശീദ് (28) ആണ് അറസ്റ്റിലായത്. കർണാടകയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.  പ്രതികള്‍ കടക്കാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളിലെ പൊലീസിനും വിമാനത്താവളങ്ങളിലും ലുകൗട് നോടീസ് നല്‍കിയിരുന്നു. കേസിലെ മുഖ്യ പ്രതികള്‍ ഗള്‍ഫിലേക്ക് കടന്നതായാണ് വിവരം. നേപാള്‍ വഴി ഗള്‍ഫിലേക്ക് കടക്കാനുള്ള സാധ്യതയുള്ളതിനാല്‍ വിവരങ്ങള്‍ നേപാള്‍ പൊലീസിനും നല്‍കിയിരുന്നു. കൊലപാതകത്തിന് ശേഷം നാട്ടില്‍ നിന്നും മുങ്ങിയ പ്രതികളെ കണ്ടെത്താന്‍ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസുമായി സഹകരിച്ച് വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്. പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് കര്‍ണാടക, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. ഈ അന്വേഷണത്തിലാണ് ഒരു പ്രതി കൂടി പിടിയിലായത്.

നേരത്തെ കേസുമായി ബന്ധപ്പെട്ട് ക്വടേഷന്‍ നല്‍കിയതായി പറയുന്ന മൂന്ന് പേരേയും പ്രതികള്‍ക്ക് രക്ഷപ്പെടാനായി സഹായം നല്‍കിയെന്ന് ആരോപിച്ച് രണ്ട് പേരേയും അടക്കം അഞ്ച്  പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ ഉദ്യാവറിലെ റിയാസ് ഹസന്‍ (33), ഉപ്പളയിലെ അബ്ദുല്‍ റസാഖ് (46), കുഞ്ചത്തൂരിലെ അബൂബകര്‍ സിദ്ദിഖ് (33), ഉദ്യാവറിലെ അബ്ദുല്‍ അസീസ് (36), ഉദ്യാവറിലെ അബ്ദുര്‍ റഹീം (41) എന്നിവര്‍ റിമാന്‍ഡിലാണ്. 

ഇതില്‍ റിയാസ് ഹസന്‍, അബ്ദുല്‍ റസാഖ്, അബൂബക്കര്‍ സിദ്ദിഖ് എന്നിവരെ  കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 26നാണ് അബൂബകര്‍ സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയി പൈവളിഗെയിലെ ഒരു വീട്ടില്‍ വെച്ചും കുന്നിന്‍ മുകളില്‍ വെച്ചും ക്രൂരമായി മര്‍ദിച്ചും പീഡിപ്പിച്ചും കൊലപ്പെടുത്തിയത്. ഏജന്റുമാരെ വെച്ച് ഗള്‍ഫിലേക്ക് കടത്തിയ 40 ലക്ഷം രൂപയുടെ ഡോളര്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ട് പണം നഷ്ടപ്പെട്ടതിന്റെ പേരിലാണ് സിദ്ദീഖിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.  സിദ്ദീഖിന്റെ സഹോദരന്‍ അന്‍വറിനേയും ബന്ധു അന്‍സാറിനേയും ഈ സംഭവത്തിന്റെ പേരില്‍ തടങ്കലില്‍ വെച്ച് ക്രൂരമായി മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു.
എസ്.പി.വൈഭവ് സക്സേന, കാസർകോട് ഡിവൈഎസ്പി, വി.വി.മനോജ് എന്നിവരുടെ മേൽനോട്ടത്തിലുള്ള  പ്രത്യേക സ്ക്വാഡാണ്  പ്രതിയെ പിടികൂടിയത്.

No comments