JHL

JHL

റിയാസ് മൗലവി വധം, അന്തിമവാദം 15ന് ആരംഭിക്കും.

കാസര്‍കോട്(www.truenewsmalayalam.com) : മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശിയായ മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ അന്തിമവാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ 15ന് ആരംഭിക്കും.

 കേസിലെ വിചാരണ രണ്ടുവര്‍ഷം മുമ്പ് തന്നെ പൂര്‍ത്തിയായിരുന്നെങ്കിലും കോവിഡ് സാഹചര്യവും ജഡ്ജിമാരുടെ സ്ഥലം മാറ്റങ്ങളും കാരണം അന്തിമവാദം നടന്നിരുന്നില്ല, കഴിഞ്ഞ ജൂണ്‍ 20നാണ് അന്തിമവാദത്തിനുള്ള തീയതി തീരുമാനിച്ചത്.

 നാളെ പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകരും തമ്മിലുള്ള വാദമുണ്ടാകും. പ്രതികളായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിധിന്‍കുമാര്‍, അഖിലേഷ് എന്ന അഖില്‍ എന്നിവരെ നേരിട്ട് കോടതിയില്‍ ഹാജരാക്കും. 

2017 മാര്‍ച്ച് 21നാണ് സംഭവം, പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറിയ സംഘം റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

പ്രതികളെ കാസര്‍കോട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റു ചെയ്തത്. അന്ന് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.


No comments