JHL

JHL

ഫലസ്തീൻ ഐക്യധാർഡ്യ സമിതിയുടെ മുഴുദിന പ്രതിഷേധ സംഗമം; പൊരുതുന്ന ഫലസ്തീന് കാസറഗോഡ് ജനതയുടെ കൂട്ടായ പിന്തുണയായി

കാസര്‍കോട്(www.truenewsmalayalam.com) : 'ഫലസ്തീൻ ജനതക്കൊപ്പം ഞാനും കുടുംബവും ഒരു ദിവസം'  എന്ന മുദ്രാവാക്യം ഉയര്‍ത്തി പലസ്തീന്‍ ഐക്യദാര്‍ഢ്യ സമിതി അണങ്കൂര്‍ ജംഗ്ഷനില്‍ ഞായറാഴ്ച  സംഘടിപ്പിച്ച  രാപ്പകല്‍ മുഴുവന്‍ നീണ്ടുനിന്ന ഐക്യദാര്‍ഢ്യ സദസ്സ് ഇസ്രയേല്‍ ഭീകരതക്കെതിരെയുള്ള താക്കീതും പലസ്തീനെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചുള്ള ഐക്യദാര്‍ഢ്യവുമായി.

 രാവിലെ അബ്ദുല്‍ മജീദ് ബാഖവിയുടെ പ്രാര്‍ത്ഥനയോടെയാണ് സദസിന് തുടക്കം കുറിച്ചത്. ഇസ്രയേലിന്റെ ഭീകരതയും പലസ്തീനിലെ പിഞ്ചുകുട്ടികളുടെ നൊമ്പരവും തുറന്നുകാട്ടുന്ന കൊളാഷും ഉച്ചതിരിഞ്ഞ് നൂറിലേറെ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന് വരച്ച ചിത്രങ്ങളും ഹൃദയങ്ങളെ നുറുക്കുന്നതായി.

ആലിയ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാര്‍ത്ഥി നേതാക്കളും നേതൃത്വം നല്‍കി. സംഗമത്തില്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മത രംഗങ്ങളിലെ പ്രമുഖര്‍ സംസാരിച്ചു. ഐക്യദാര്‍ഢ്യ സമിതി ചെയര്‍മാന്‍ അത്തീഖ് റഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ സ്വാഗതം പറഞ്ഞു.
സയണിസ്റ്റ് പ്രത്യയ ശാസ്ത്രവും സംഘ്പരിവാര്‍ പ്രത്യയ ശാസ്ത്രവും ഒന്നാണെന്നും ഹമാസ് ഭീകരവാദികളാണെങ്കില്‍ സുഭാഷ്ചന്ദ്ര ബോസിനെയും ഭഗത്‌സിംഗിനെയും അങ്ങനെ വിളിക്കുമല്ലോ എന്നും പി. സുരേന്ദ്രന്‍ പറഞ്ഞു. അറബ് രാഷ്ട്രങ്ങളെ മുഴുവനും ഇസ്രയേലിന്റെ കീഴിലാക്കാനുള്ള ശ്രമങ്ങളാണ് സംഘ്പരിവാര്‍ സഹകരണത്തോടെ നടക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

 എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ, ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍, റിജില്‍ മാക്കുറ്റി, അഡ്വ. ഷിബു മീരാന്‍, ബദറുല്‍ മുനീര്‍, സുരേഷ് ബാബു, മജീദ് കൊല്ലംപാടി, കരീം മാസ്റ്റര്‍ ദര്‍ബാര്‍ക്കട്ട, ഷിഹാബ് പൂക്കോട്ടൂര്‍, ശംസൂദ്ദീന്‍ പാണക്കോട്, അഫ്‌സല്‍ കാസിമി, എസ്.എം ബഷീര്‍ റിസ്‌വി, അബ്ദുല്‍ റസാഖ് അബ്രാരി, അബ്ദുല്‍ ഹക്കീം അസ്ഹരി, സിദ്ദീഖ് നദ്‌വി ചേരൂര്‍, ഖലീല്‍ റഹ്മാന്‍ നദ്‌വി, ഹക്കീം കുന്നില്‍, അസീസ് കടപ്പുറം, മഹമൂദ് വടക്കേക്കര, മുഹമ്മദ് പാക്യാര, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, സി.എല്‍ ഹമീദ്, ഷാഫി സുഹ്‌രി, ഷാഫി കല്ലുവളപ്പില്‍, തൗഫീഖ് മംമ്പാട്, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, അന്‍വര്‍ മാസ്റ്റര്‍, ഉസ്താദ് ഷറഫുദ്ദീന്‍, ഹമീദ് ചേരങ്കൈ, കെ.ടി. മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ  പരിപാടിയിലുടനീളം പങ്കാളികളായി.






















No comments