JHL

JHL

21 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു

 


തിരുവനന്തപുരം(www.truenewsmalayalam.com) : നവംബർ 21 മുതൽ സ്വകാര്യ ബസുകൾ സംസ്ഥാനത്ത് നടത്താനിരുന്ന സമരം പിൻവലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായി സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമരസമിതി നടത്തിയ ചർച്ചയെ തുടർന്നാണ് പണിമുടക്കില്‍നിന്ന് പിന്മാറാൻ തീരുമാനിച്ചത്.

 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള പെർമിറ്റുകൾ നിലനിർത്തണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചു. ബസ് ഡ്രൈവർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന തീരുമാനം മാറ്റില്ലെന്ന് ​ഗതാ​ഗത മന്ത്രി വ്യക്തമാക്കി.

വിദ്യാർഥികളുടെ കൺസഷൻ വിഷയത്തിൽ രവി രാമൻ കമീഷൻ റിപ്പോർട്ട് പഠിച്ച ശേഷം തീരുമാനമെടുക്കുമെന്നും സർക്കാർ വ്യക്തമാക്കി. ലിമിറ്റഡ് സ്റ്റോപ്, ഓർഡിനറി ബസുകളുടെ കാര്യത്തിൽ സർക്കാർ പുറത്തിറക്കിയ ഉത്തരവ് പുനഃപരിശോധിക്കുമെന്നും സർക്കാർ അറിയിച്ചു.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്‌ടോബർ 31ന് അർധരാത്രി വരെ സ്വകാര്യ ബസുകൾ പണിമുടക്ക് നടത്തിയിരുന്നു. വിദ്യാർഥി കൺസഷൻ വർധിപ്പിക്കുക, 140 കിലോമീറ്ററിന് മുകളിൽ സർവിസ് നടത്താനുള്ള അനുമതി പുന:സ്ഥാപിക്കുക തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങൾ. ബസുകളില്‍ നിരീക്ഷണ കാമറയും ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും ബസുടമകൾ ശക്തമായി രംഗത്തെത്തിയിരുന്നു.



No comments