JHL

JHL

ആരിക്കാടി കോട്ടയെ സംരക്ഷിക്കാനാളില്ല; ജില്ലയിലെ ടൂറിസം വികസനം ബേക്കൽ കോട്ടയിൽ ഒതുക്കുന്നുവെന്ന് ആക്ഷേപം


മൊഗ്രാൽ(www.truenewsmalayalam.com) : ജില്ലയിലെ ടൂറിസം പദ്ധതികൾ ബേക്കൽ കോട്ടയിൽ മാത്രം ഒതുങ്ങുന്നുവെന്ന് ആക്ഷേപം. ജില്ലയിൽ വിവിധ ഭാഗങ്ങളിലായി പ്രകൃതി കനിഞ്ഞു നൽകിയിട്ടുള്ള ടൂറിസം പ്രദേശങ്ങളിലെ വികസന പദ്ധതികൾ പ്രഖ്യാപനത്തിലും, തറക്കല്ലിടൽ മാമാങ്കത്തിലും ഒതുങ്ങി നിൽക്കുന്നതായാണ് ആക്ഷേപം ഉയരുന്നത്.

 മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ടൂറിസം പദ്ധതികൾക്ക് പതിറ്റാണ്ടുകളായി കാലതാമസം നേരിടുന്നു. ഇവിടങ്ങളിലെ പദ്ധതികൾക്ക് സർക്കാർ കനിയാത്തതാണ് തടസ്സമായി നിൽക്കുന്നത്. മഞ്ചേശ്വരം കണ്വതീർത്ഥ അടക്കമുള്ള കടലോര- പുഴയോര ടൂറിസം പദ്ധതികൾ ഒന്നും ഇപ്പോൾ സർക്കാർ പരിഗണനയിൽ പോലുമില്ല. കുമ്പളയിലെ ചരിത്ര പൈതൃകം വിളിച്ചോതുന്ന ആരിക്കാടി കോട്ട നാശത്തിന്റെ വക്കിലാണ്. ഇത് സംരക്ഷിക്കാൻ ആളില്ലാത്ത അവസ്ഥയാണ്. ടൂറിസം വികസനത്തിന് ഏറെ സാധ്യത കൽപ്പിച്ച അനന്തപുരം ശ്രീപത്മനാഭ ക്ഷേത്രം സ്ഥിതിചെയ്യുന്ന അനന്തപുരം പ്രദേശം ഇപ്പോഴും അവഗണനയിലാണ്. യക്ഷഗാന കലാ കേന്ദ്രത്തിനും ഇതുവരെ ജീവൻ വെച്ചിട്ടില്ല.

 ജില്ലയിലെ ടൂറിസം പദ്ധതികൾ പൂർത്തീകരിക്കാൻ കഴിഞ്ഞ വർഷം ജില്ലയിലെത്തിയ ടൂറിസം ഡയറക്ടർ  സന്ദർശനം നടത്തിയത് ബേക്കൽ കോട്ടയിലും, റാണിപുരം മാത്രമായിരുന്നുവെന്നാണ് ആക്ഷേപം. ഇത് മറ്റു പ്രദേശങ്ങളെ ടൂറിസം പദ്ധതികളിൽ നിന്ന്  അവഗണിക്കുന്നതിന് കാരണമായെന്ന് നാട്ടുകാർ പറയുന്നു.

 മഞ്ചേശ്വരത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ കാണാനും, ആസ്വദിക്കാനുള്ള പ്രകൃതി കനിഞ്ഞ് നൽകിയ ടൂറിസത്തിനനുയോ ജ്യമായ കേന്ദ്രങ്ങൾ നിരവധിയാണ്. എന്നിട്ടും മഞ്ചേശ്വരം മണ്ഡലത്തിലെ വിനോദസഞ്ചാര മേഖലയെ സമ്പന്നമാക്കാൻ സർക്കാർ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. ഓരോ പഞ്ചായത്തിലും ഒരു വിനോദസഞ്ചാര കേന്ദ്രം എന്ന സർക്കാർ ലക്ഷ്യം ഇതുവരെ നിറവേറ്റാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇതിനായി രണ്ടുവർഷം മുമ്പ് എകെ എം അഷ്‌റഫ്‌ എംഎൽഎ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ യോഗവും വിളിച്ച് കൂട്ടിയിരുന്നു.

കിദൂർ ഗ്രാമീണ ടൂറിസം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം തുടങ്ങിയിട്ട് വർഷം മൂന്ന് കഴിഞ്ഞു. ഫണ്ടില്ലെന്ന കാരണത്താൽ  നിർമ്മാണം ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്നു. ആരിക്കാടി ടൂറിസം വില്ലേജ് പദ്ധതി, മൊഗ്രാൽ പുഴയോര ഇക്കോ ടൂറിസം പദ്ധതി, മണ്ഡലത്തിലെ കടലോര ടൂറിസം പദ്ധതികൾ, പുത്തിഗെ പഞ്ചായത്തിലെ മണിയമ്പാറ നോ ണക്കല്ലിലെ സിറിയ അണക്കെട്ട് പ്രദേശമൊക്കെ അവഗണന നേരിടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.ജില്ലയിലെ മറ്റൊരു "റാണിപുരം'' എന്നറിയപ്പെടുന്ന പൊസഡിഗുബെയിൽ കോടികളുടെ വികസന പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതിക്കും കിദൂർ ഗ്രാമീണ ടൂറിസം പദ്ധതിയുടെ അവസ്ഥ ഉണ്ടാവരുതെന്നാണ് നാട്ടുകാർ പറയുന്നത്.

 യക്ഷഗാന കലാകേന്ദ്രത്തിന് കഴിഞ്ഞവർഷത്തെ ബഡ്ജറ്റിൽ സർക്കാർ തുക ഉൾക്കൊള്ളിച്ചിരുന്നു. ഈ ടൂറിസം പദ്ധതിയും പൂർത്തിയാക്കാൻ കാലതാമസമെടുക്കുന്നു. ഒന്നര പതിറ്റാണ്ട് കാലമായി കെട്ടിടം കാടുമുടി നശിച്ചു കൊണ്ടിരിക്കുകയാണ്.

 കുമ്പളയിലെ ആരിക്കാടി കോട്ട, അനന്തപുരം തുടങ്ങിയ ഇടങ്ങൾ ജില്ലയുടെ ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ചാൽ  കുമ്പളയുടെ വികസനത്തിന് വലിയ മുന്നേറ്റമുണ്ടാക്കാനാ വുമെന്ന് മൊഗ്രാൽ ദേശീയവേദി  അഭിപ്രായപ്പെട്ടു. 

1999- 2000 കാലഘട്ടത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന ചെർക്കളം അബ്ദുള്ള ആരിക്കാടി കോട്ട കേന്ദ്രീകരിച്ച് കലാ ഗ്രാമം സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ തുടർന്നു വന്ന സർക്കാറുകൾ ഇതിന് വേണ്ടത്ര പരിഗണന നൽകിയില്ലെന്ന് ദേശീയ വേദി അഭിപ്രായപ്പെട്ടു.

 മഞ്ചേശ്വരം മണ്ഡലത്തിലെ ടൂറിസം വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ യുദ്ധ കാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നാണ് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെടുന്നത്. 


No comments