മംഗളൂരുവിൽ പൗരത്വ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സി.പി.ഐ.എം പ്രതിനിധി സംഘം സന്ദർശിച്ചു
സിപിഐ എം കേന്ദ്രകമ്മറ്റിയംഗം പി കരുണാകരന്‍, എംപിമാരായ കെ കെ രാഗേഷ് ,കെ സോമപ്രസാദ് എന്നിവരുടെ നേതൃത്തില്‍ എത്തിയ പ്രതിനിധി സംഘത്തിന്റെ മുന്നിലാണ് ഇരകളുടെ ബന്ധുക്കള്‍ പൊലീസിന്റെ നെറികേടുകള്‍ വിവരിച്ചത്. ഇവിടുത്തെ എംപിയോ എംഎല്‍എയോ
ഒന്നാശ്വാസിപ്പിക്കാന്‍ പോലും തിരിഞ്ഞു നോക്കിയില്ല, കേരളത്തില്‍ നിന്ന് എംപിമാരും എംഎല്‍എമാരും എത്തി.നിങ്ങളൊക്കെ ഒപ്പമുള്ളതാണ് ഒരാശ്വാസം. ബന്ധുക്കള്‍ പ്രതിനിധി സംഘത്തിനോട് പറഞ്ഞു.
'പ്രതിഷേധ പരിപാടിയുമായി യാതൊരു ബന്ധവും ജലീലിന് ഉണ്ടായിരുന്നില്ല, ജലീലിന്റെ സഹോദരന്‍ യഹിയ സിപിഐ എം നേതാക്കളോട് പറഞ്ഞു. ബന്ദര്‍ പൊലീസ് സ്‌റ്റേഷന് തീവെക്കാനുള്ള ശ്രമത്തിനിടെയാണ് ജലീല്‍ കൊല്ലപ്പെട്ടതെന്ന പൊലീസ് കമ്മീഷണറുടെ വാദം അടിസ്ഥാനമില്ലാത്തതാണ് . ജലീലിനെ വെടിവെച്ചു കൊന്നത് പാണ്ടേശ്വരത്താണ് പിന്നെങ്ങനെയാണ് ബന്ദറില്‍ ഇയാള്‍ പൊലീസ് സ്‌റ്റേഷന് തീവെക്കുക' അദ്ദേഹം ചോദിച്ചു. ഒരു സംഘടനയിലൊ രാഷ്ട്രീയ പാര്‍ട്ടിയിലൊ പ്രവര്‍ത്തിക്കാത്ത ജലീലിന്റെ കണ്ണിലാണ് വെടികൊണ്ടത്.
'പൊലീസ് ലാത്തിചാര്‍ജ്ജ് ചെയ്യുന്നതായി വാര്‍ത്ത പരന്നതോടെ വെല്‍ഡിങ്ങ് കട അടച്ച് വീട്ടിലേക്ക് പുറപ്പെട്ട ഇരുപത്തിമൂന്നുകാരന്‍ നൗഷീനും പ്രതിഷേധ പരിപാടിയുടെ ഭാഗമായിരുന്നില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആണയിടന്നു.സഹോദരന്‍ നൗഫലിനൊപ്പം കുടുംബത്തെ സംരക്ഷിച്ചരുന്നത് നൗഷീനായിരുന്നു. മാതാപിതാക്കളും ഇളയ സഹോദരങ്ങളും നൗഷീന്റെ വേര്‍പാടിന്റെ ആഘോതത്തില്‍ നിന്നും ഇനിയും മുക്തരായിട്ടില്ല. കുറ്റകാരായ പൊലീസുകാര്‍ക്കെതിരൈ കടുത്ത നടപടിയെടുക്കണം'; സുഹൃത്ത് മുഹമ്മദ് ഹനീഫ് പറഞ്ഞു.
'പൊലീസ് എങ്ങനെയാണ് മുട്ടിന് മുകളില്‍ വെടിവെക്കുന്നത്'; സഹോദരന്‍ നൗഫല്‍ ചോദിച്ചു. സഹോദരന് പിന്നില്‍ നിന്നാണ് വെടിയേറ്റത്.നിരവധി നുണകഥകളാണ് പൊലീസ് പ്രചരിപ്പിക്കുന്നത്. പൊലീസ് മനപൂര്‍വ്വം കലാപന്തരീക്ഷം സൃഷ്ടിച്ച് വെടിവെപ്പ് നടത്തുകയായിരുന്നുവെന്ന് നാട്ടകാരില്‍ ചിലര്‍ പറഞ്ഞു.
കുടുംബങ്ങളുടെ സങ്കടങ്ങള്‍ മുഴുവന്‍ ക്ഷമയോടെ കേട്ട പ്രതിനിധി സംഘം സിപിഐ എം ഒപ്പമുണ്ടെന്നും പറ്റാവുന്ന ഫോറങ്ങളിലെല്ലാം വിഷയം ഉയര്‍ത്തി കൊണ്ടു വരുമെന്നും ഉറപ്പു നല്‍കി. വെടിവെപ്പ് നടന്ന സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു.പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവും മുന്‍മേയറുമായ അഷറഫിനെ സംഘം സന്ദര്‍ശിച്ചു.
പൊലീസ് പ്രതിഷേധക്കാരെ സമാധാനിപ്പിക്കാനായി തന്നെ വിളിച്ചു വരുത്തിയതാണെന്ന് അഷറഫ് സംഘത്തോട് പറഞ്ഞു. പ്രതിഷേധക്കാരോട് സംസാരിക്കാനുള്ള ശ്രമത്തിനിടെയാണ് ഒരു ബുള്ളറ്റ് തന്റെ ശരീരത്തിലും പതിച്ചത്. സാരമായി പരിക്കേറ്റ് ആശുപത്രിയിലുള്ള ഇമ്രാന്‍, നിസാമൂദ്ധിന്‍,അബു സാലി, ഷബീദ്, നാസര്‍,അസീസ് എന്നിവരേയും സംഘം സന്ദര്‍ശിച്ച് പാര്‍ട്ടി കൂടെയുണ്ടെന്ന് ഉറപ്പ് നല്‍കി.
സംഘത്തിന്റെ സന്ദര്‍ശനം ഒരുപാട് ആത്മവിശ്വാസം നല്‍കുന്നതായി പരിക്കേറ്റവരും ബന്ധുക്കളും പറഞ്ഞു. എംഎല്‍എമാരായ എം രാജഗോപാലന്‍, കെ കുഞ്ഞിരാമന്‍, കാസര്‍ക്കോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍മാസ്റ്റര്‍, സിഎച്ച് കുഞ്ഞമ്പു, കെ ആര്‍ ജയാനന്ദ, കര്‍ണാടക നേതാക്കളായ എസ് വരലക്ഷ്മി, വസന്തചാര്യ, യാദവഷട്ടി, മുനീര്‍ കാട്ടിപ്പള്ള എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Post a Comment