നിർഭയ കേസ് പ്രതികളെ ശനിയാഴ്ച തൂക്കിലേറ്റില്ല; മരണവാറണ്ട് സ്റ്റേ ചെയ്തു
ന്യൂഡൽഹി(True News 31 January 2020): നിർഭയ കേസ് പ്രതികളുടെ മരണവാറണ്ട് ഡൽഹി കോടതി സ്റ്റേ ചെയ്തു. പട്യാല ഹൗസ് കോടതിയുടേതാണ് നടപടി. ഇതോടെ നിർഭയ കേസ് പ്രതികളെ ശനിയാഴ്ച തൂക്കിലേറ്റില്ലെന്ന് ഉറപ്പായി. കേസിലെ പ്രതിയായ വിനയ്ശർമ്മയുടെ ദയാഹരജി രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണ് മരണവാറണ്ട് റദ്ദാക്കിയത്. സെഷൻസ് ജഡ്ജ് ധർമേന്ദ്രർ റാണയുടേതാണ് നടപടി. തൂക്കിലേറ്റുന്നതിനുള്ള പുതിയ തീയതി കോടതി പ്രഖ്യാപിച്ചിട്ടില്ല.
കേസിൽ ഇനി രണ്ട് പ്രതികളാണ് രാഷ്ട്രപതിക്ക് മുമ്പാകെ ദയാഹരജി നൽകാനുള്ളത്. അക്ഷയ് സിങ്, പവൻ കുമാർ എന്നിവർക്കാണ് ദയാഹരജി നൽകാൻ സാധിക്കുക. കേസിലെ മറ്റൊരു പ്രതിയായ പവൻഗുപ്തക്ക് സുപ്രീംകോടതി മുമ്പാകെ തിരുത്തൽ ഹരജിയും നൽകാം. പ്രതികൾ ഹരജികളുമായി മുന്നോട്ട് പോയാൽ ഈ നിയമനടപടികൾ പൂർത്തിയായതിന് ശേഷമാവും വധശിക്ഷ നടപ്പാക്കുക.
കേസിലെ പ്രതിയായ മുകേഷ് സിങ് നൽകിയ ദയാഹരജി ജനുവരി 17ന് രാഷ്ട്രപതി തള്ളിയിരുന്നു. രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ മുകേഷ് സിങ് നൽകിയ ഹരജി സുപ്രീംകോടതി തള്ളുകയായിരുന്നു. നേരത്തെ ജനുവരി 22നാണ് നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റാൻ നിശ്ചയിച്ചിരുന്നതെങ്കിലും പ്രതികൾ ഹരജികളുമായി കോടതിയിലെത്തിയതോടെ മാറ്റുകയായിരുന്നു.
Post a Comment