JHL

JHL

വന്യമൃഗ പരാക്രമം; സർക്കാർ നിർദ്ദേശം നടപ്പിലാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മടിക്കുന്നു

 

മൊഗ്രാൽ(www.truenewsmalayalam.com) :  തെരുവനായ ശല്യം പോലെ തന്നെ മനുഷ്യർക്കും, കൃഷിക്കും ഭീഷണി ഉയർത്തുന്ന വന്യമൃഗ പരാക്രമം തടയാൻ സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മടിക്കുകയാണെന്ന് മൊഗ്രാൽ ദേശീയവേദി.

 നായക്കൂട്ടങ്ങളുടെ പരാക്രമണത്തിൽ മനുഷ്യരുടെയും, വളർത്തുമൃഗങ്ങളുടെയും ജീവനെടുക്കുന്ന സാഹചര്യം വരെ സംസ്ഥാനത്തുണ്ടായി. 

ഇത്തരം ഉപദ്രവകാരികളായ നായ്ക്കളെ കൊല്ലാൻ വേണ്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, സംസ്ഥാന സർക്കാരും സുപ്രീംകോടതി വരെ സമീപിച്ചു. 

ഇന്നിപ്പോൾ ആനയും,പന്നിയുമാണ് മനുഷ്യജീവനും, കൃഷിക്കും ഭീഷണി ഉയർത്തുന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ദിവസേന മനുഷ്യജീവനുകൾ എടുക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്.

 സർക്കാറാകട്ടെ ഇത്തരം വന്യജീവികളുടെ ആക്രമണം നേരിടാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകുന്നുണ്ടെങ്കിലും അവ നടപ്പിലാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മടിക്കുന്നതായി ആക്ഷേപമുണ്ട്.

 ജില്ലയിലും പലഭാഗങ്ങളിലും കാട്ടുപന്നികൾ നാട്ടിലിറങ്ങി സൈര വിഹാരം നടത്തുകയാണ്. മനുഷ്യരുടെ ജീവനും, ജീവനോപാധികൾക്കും വലിയ തോതിലുള്ള ഭീഷണിയാണ് ഉയർത്തുന്നത്.

 ഇവയെ തുരത്തിയോടിക്കാനുള്ള സംസ്ഥാന വനം വകുപ്പിന്റെ നിർദ്ദേശം കർശനമായി നടപ്പിലാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.


No comments