JHL

JHL

കുമ്പള അനിൽ കുംബ്ലെ റോഡ് സമീപത്തും,മൊഗ്രാൽ റഹ്മത്ത് നഗർ കലുങ്കിനടിയിലും മാലിന്യം തള്ളുന്നത് നിത്യസംഭവം

 

കുമ്പള(www.truenewsmalayalam.com) :  പൊതുസ്ഥലങ്ങളിൽ മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞാൽ ഒരു വർഷം വരെ തടവും, അമ്പതിനായിരം രൂപ പിഴയും ഉൾപ്പെടെയുള്ള ശിക്ഷ വ്യവസ്ഥകൾ ഉൾപ്പെടുത്തി മുൻസിപ്പാലിറ്റി, പഞ്ചായത്ത് രാജ് നിയമങ്ങളിൽ ഭേദഗതി വരുത്തിയുള്ള നിയമം നിലവിൽ വന്നിട്ട് പോലും കുമ്പളയിൽ മാലിന്യം വലിച്ചെറിയുന്നതിൽ ഒരു കുറവുമില്ല.

 കുമ്പള ടൗണിന് സമീപത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കുള്ള(സി എച്ച്സി) അനിൽ കും ബ്ലെ റോഡിന് സമീപത്ത് മാലിന്യ കൂമ്പാരമാണുള്ളത്. 

ഹരിത കർമ്മ സേന കുമ്പളയിൽ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും,വീടുകളിൽ നിന്നും രണ്ടാഴ്ചയിൽ ഒരിക്കൽ മാലിന്യം ശേഖരിക്കുമ്പോഴാണ് ഇതിന്റെ ഭാഗമാകാതെ റോഡിനു സമീപം മാലിന്യം വലിച്ചെറിയുന്നത്. 

മൊഗ്രാൽ റഹ്മത്ത് നഗറിലെ വെള്ളം ഒഴുകിപ്പോകാനുള്ള കലുങ്കിനടിയിലേക്കാണ് മാലിന്യം വലിച്ചെറിയുന്നത്. രണ്ടിടത്തും രാത്രിയുടെ മറവിലാണ് മാലിന്യം വലിച്ചെറിയുന്നതെന്ന് പരിസരവാസികൾ പറയുന്നു.

 മാലിന്യ വിഷയത്തിൽ തദ്ദേശസ്വയംഭരണ സെക്രട്ടറിമാർക്ക് വ്യാപകമായ അധികാരങ്ങളാണ് നിയമ വേദഗതിയിലൂടെ സർക്കാർ നൽകിയിരിക്കുന്നത്. 

തെറ്റായ പ്രവൃത്തി ചെയ്യുന്നതിൽ നിന്നും വ്യക്തികളെ പിന്തിരിപ്പിക്കുന്നതിന് അതിനനുസരിച്ചുള്ള ഗൗരവമേറിയ പിഴ ഈടാക്കേണ്ടതാണെന്ന് ഓർഡിനൻസ് വ്യക്തമാക്കുന്നുമുണ്ട്.

 അതേസമയം ഹരിത കർമ്മ സേനയ്ക്ക് യൂസർ ഫീ നൽകാത്തവർക്ക് തദ്ദേശ സേവനവും ഓർഡിനൻസിൽ നിഷേധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മാലിന്യ വിഷയത്തിൽ നടപടി കർശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 അതിനിടെ പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് കഴിഞ്ഞ മാസം കുമ്പള ഗ്രാമപഞ്ചായത്തിന് തന്നെ മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ല എൻഡ്ഫോസ്മെന്റ് സ്ക്വാഡ് 10,000 രൂപ പിഴ ചുമത്തിയിരുന്നു.

 ഹിമാലിന്യ സംസ്കരണ കേന്ദ്രമായ എംസിഎഫിന് പുറത്ത് പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടതുമായി ബന്ധപ്പെട്ടതാണ് പിഴ ചുമത്തിയത്.

 അന്നേദിവസം നിരവധി കെട്ടിടങ്ങൾക്കും പിഴ ചുമത്തിയിരുന്നു. മാലിന്യ വിഷയത്തിൽ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കാത്ത പക്ഷം എൻഫോസ്മെന്റ് സ്ക്വാഡിനെ സമീപിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.


No comments