JHL

JHL

റിയാസ് മൗലവിയെ കഴുതറുത്തു കൊന്ന കേസ് ; വിധി വീണ്ടും മാറ്റിവെച്ചു; കൊല്ലപ്പെട്ട വാർഷിക ദിനമായ മാർച്ച് 20ന് വിധി പറയും


 കാസർകോട്(www.truenewsmalayalam.com) : ചൂരിയിലെ മദ്റസ അധ്യാപകൻ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ വെട്ടിക്കൊന്ന കേസിൽ വിധി പ്രസ്ത‌ാവിക്കുന്നത് വീണ്ടും മാറ്റി. ഇന്ന് വിധി പറയുമെന്നായിരുന്നു കോടതി നേരത്തെ അറിയിച്ചിരുന്നത്. ഇത് മൗലവി കൊല്ലപ്പെട്ടതിന്റെ വാർഷിക ദിനമായ മാർച്ച് 20 ലേക്കാണ് മാറ്റിയത്.

നേരത്തെ ഫെബ്രുവരി 29ന് വിധി പറയാനിരുന്നതായിരുന്നു. എന്നാൽ, കേസ് പരിഗണിക്കുന്ന കാസർകോട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി കെ.കെ. ബാലകൃഷ്ണൻ അവധിയിലായതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇതാണ് വീണ്ടും മാറ്റിയത്.

കൊലപാതകം നടന്ന് ഏഴുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് വിധി വരുന്നത്. 2017 മാർച്ച് 20ന് പുലർച്ചെ പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത് കയറിയാണ് ആർ.എസ്.എസ് സംഘം റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കേസിൽ കേളുഗുഡെ അയ്യപ്പനഗർ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ്, നിതിൻ, അഖിലേഷ് എന്നിവരെ പൊലീസ് അറസ്റ്റ്' ചെയ്തിരുന്നു. കൃത്യം നടന്ന് മൂന്ന് ദിവസത്തിനകം തന്നെ പിടിയിലായ പ്രതികൾ ജാമ്യം ലഭിക്കാത്തതിനാൽ ഏഴ് വർഷമായി ജയിലിൽ തന്നെയാണ്.

2019ലാണ് കേസിൻ്റെ വിചാരണ ജില്ല പ്രിൻസിപ്പൽ സെഷൻ കോടതിയിൽ ആരംഭിച്ചത്. ജഡ്‌ജിമാരുടെ സ്ഥലം മാറ്റവും കോവിഡും കാരണം പലതവണ മാറ്റിവെച്ച കേസ് ഇതുവരെ ഏഴ് ജഡ്ജിമാരാണ് പരിഗണിച്ചത്. ഏറ്റവും ഒടുവിൽ പരിഗണിച്ച ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് വിധി പറയുക. കേസിന്റെ വിചാരണയും അന്തിമവാദവും തുടർ നടപടികളും കോടതി പൂർത്തിയാക്കിയിരുന്നു.

ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് റിയാസ് മൗലവി വധക്കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഡി.എൻ.എ പരിശോധന ഫലമടക്കം 50ലേറെ രേഖകൾ പൊലിസ് കോടതിയിൽ ഹാജരാക്കിയിരുന്നു. 97 സാക്ഷികളെ കോടതി വിസ്തരിച്ചു. 215 രേഖകളും 45 തൊണ്ടിമുതലുകളുമാണ് കോടതിയിൽ സമർപ്പിച്ചത്.


No comments