റിയാസ് മൗലവി വധം; വിധി ഇന്ന്
കാസർഗോഡ്(www.truenewsmalayalam.com) : മദ്രസാ അധ്യാപകനായ മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്.
കാസർഗോഡ് ജില്ലാ പ്രിൻസിപ്പൽ സെഷൻ കോടതിയാണ് കേസിൽ വിധി പറയുന്നത്.
2017 മാർച്ച് 20 നാണ് കേസിനാസ്പദമായ സംഭവം, പള്ളിക്കകത്ത് കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവിയെ സംഘപരിവാർ പ്രവർത്തകരായ പ്രതികൾ അതിക്രമിച്ച കടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
ആർ. എസ്.എസ് പ്രവർത്തകരായ കേലുഗുഡ്ഡെ സ്വദേശികളായ അജേഷ്, നിതിൻ കുമാർ, അഖിൽ എന്നിവരാണ് പ്രതികൾ.
സാമുദായിക സംഘർഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികൾ കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
ഇതുവരെ ജാമ്യം ലഭിക്കാത്തതിനാൽ പ്രതികൾ ഏഴുവർഷക്കാലമായി ജയിലിൽ തന്നെയാണ്.
കേസിന്റെ വിചാരണവേളയിൽ 97 സാക്ഷികളെ കോടതി വിസ്തതരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലുകളുമാണ് കോടതിയിൽ സമർപ്പിച്ചത്.
കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ മേൽനോട്ടത്തിൽ അന്നത്തെ ഇൻസ്പെക്ടർ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്.
സംഭവം നടന്ന് മൂന്ന് ദിവസത്തിനകം അന്വേഷണ സംഘം പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
2019ലാണ് കേസിന്റെ വിചാരണ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിച്ചത്.
കോവിഡ് മൂലവും ജഡ്‌ജിമാർ സ്ഥലം മാറിപ്പോയത് കാരണവും കേസ് പല തവണ മാറ്റിവെക്കേണ്ടി വന്നു.
ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് ഇപ്പോൾ കേസ് പരിഗണിക്കുന്നത്.
കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്‌ജിയാണ് കെ.കെ. ബാലകൃഷ്‌ണൻ. ഫെബ്രുവരു 29ന് വിധി പറയേണ്ടിയിരുന്ന കേസ് ജഡ്ജിയുടെ അസൗകര്യം കാരണം ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
Post a Comment