JHL

JHL

കൂടുതൽ ട്രെയിനുകൾക്ക് കുമ്പളയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തം

 കുമ്പള(www.truenewsmalayalam.com) : കൂടുതൽ ട്രെയിനുകൾ മംഗളൂരു-കോഴിക്കോട് ഭാഗങ്ങളിലേക്ക് ഓടിത്തുടങ്ങിയതോടെ കുമ്പളയിൽ ഒരു ട്രെയിനിന് എങ്കിലും സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരും, പാസഞ്ചേഴ്സ് അസോസിയേഷനും, സന്നദ്ധ സംഘടനകളും, വ്യാപാരികളും രംഗത്ത്.

 ഈ മാസം തന്നെ വന്ദേ ഭാരത് അടക്കം 2 ട്രെയിനുകളാണ് മംഗളൂരു-കോഴിക്കോട് ഭാഗങ്ങളിലേക്ക് ഓടിത്തുടങ്ങിയത്.

 മംഗളൂരു -രാമേശ്വരം ട്രെയിൻ ഉടൻ ഓടിത്തുടങ്ങും. പ്രസ്തുത ട്രെയിനിനോ, കച്ചെഗുഡ എക്സ്പ്രസ്സിനോ കുമ്പളയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

 ബംഗളൂരു -കണ്ണൂർ എക്സ്പ്രസ് ഇപ്പോൾ കോഴിക്കോട്ട് വരെ നീട്ടിയിട്ടുണ്ട്. ഈ ട്രെയിനിന് കുമ്പളയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് നേരത്തെ തന്നെ യാത്രക്കാർ ആവശ്യപ്പെട്ട് വരുന്നതുമാണ്.

 അതേപോലെ പരശുറാം,മാവേലി ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാസഞ്ചേഴ്സ് അസോസിയേഷനും, സന്നദ്ധ സംഘടനകളും, വ്യാപാരികളും, നാട്ടുകാരും, വിദ്യാർത്ഥി സംഘടനകളും മന്ത്രിമാർ റെയിൽവേ ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് നിരന്തരമായി നിവേദനങ്ങൾ നൽകി വരികയാണ്.

 ഒരു പതിറ്റാണ്ട് കാലമായി ഈ ആവശ്യവുമായി സന്നദ്ധ സംഘടനകൾ രംഗത്തുണ്ട് എന്നാൽ റെയിൽവേയുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഇതുവരെ ഉണ്ടായിട്ടില്ല.

 ഏകദേശം 37 ഓളം ഏക്കർ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്നതാണ് കുമ്പള റെയിൽവേ സ്റ്റേഷൻ. നിറയെ യാത്രക്കാരും,നല്ല വരുമാനവുമുള്ള ജില്ലയിലെ സ്റ്റേഷനുകളിൽ ഒന്നാണ് കുമ്പള. 

എന്നാൽ അടിസ്ഥാന സൗകര്യ വികസനത്തിൽ ഏറ്റവും പിറകിലാണ് കുമ്പള. റേഷൻ വികസനത്തിനായി കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി യാത്രക്കാർ മുറവിളി കൂട്ടുകയാണ്.

 ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു കിട്ടുന്നതിനാണ് ഏറെ മുറവിളി ഉയരുന്നത്. ഒപ്പം യാത്രക്കാർക്ക് മഴയും വെയിലും കൊള്ളാതിരിക്കാൻ ഫ്ലാറ്റ്ഫോമിന് കൂടുതൽ മേൽക്കൂര നിർമിക്കുക, സ്റ്റേഷനിൽ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തുക, വിശാലമായ സ്ഥലസൗകര്യമുള്ള കുമ്പള റെയിൽവേ സ്റ്റേഷനെ "സാറ്റലൈറ്റ്'' സ്റ്റേഷനായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് യാത്രക്കാർ മുന്നോട്ടുവെക്കുന്നത്.


No comments