കടലിൽ അയല കുഞ്ഞുങ്ങൾ മാത്രം; റംസാനും വിഷുവുമൊക്കെ വറുതിയിലാകുമോ എന്ന ആശങ്കയിൽ മത്സ്യത്തൊഴിലാളികൾ
റംസാനും, വിഷുവുമൊക്കെ അടുത്തെത്തിയ സാഹചര്യത്തിൽ കുടുംബം വറുതിയിലാകുമോ എന്ന ആശങ്കയിലാണ് നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ.
കടലിൽ മത്സ്യലഭ്യതയുടെ കുറവുമൂലം മാസങ്ങളോളം തോണികൾ കടലിൽ ഇറക്കിയിരുന്നില്ല. ഇറക്കിയാൽ തന്നെ അയല കുഞ്ഞുങ്ങൾ മാത്രമാണ് ലഭിക്കുന്നത്. അതിനാകട്ടെ വിലയുമില്ല. "ചാകര''ക്കാലത്ത് പോലും മത്സ്യലഭ്യതയുടെ കുറവാണ് നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുന്നത്.
ആഴക്കടലിലെ ബോട്ടുകളിലെ അനധികൃത മത്സ്യബന്ധനം കടലിലെ മത്സ്യ സമ്പത്ത് കുറയാൻ കാരണമായെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അന്യസംസ്ഥാന- വിദേശ ബോട്ടുകളൊക്കെ ആഴക്കടലിൽ അരിച്ചുപെറുക്കി മീൻ പിടിക്കുന്നത് മൂലം മത്സ്യസമ്പത്ത് നശിക്കുകയാണെന്ന പരാതിയും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുണ്ട്.
ഈ കഴിഞ്ഞ മൂന്നുമാസത്തിനിടയിൽ നിരവധി അനധികൃത മത്സ്യബന്ധന ബോട്ടുകൾ അധികൃതർ പിടികൂടിയത് മത്സ്യത്തൊഴിലാളികൾ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നുമുണ്ട്.
മത്സ്യത്തൊഴിലാളികളുടെ ദുരിതം ചൂണ്ടിക്കാട്ടിയാൽ സർക്കാർ ചെയ്യുന്നത് മുറപോലെ ''റേഷൻ സൗജന്യമാക്കൽ'' മാത്രമാണ്. വിപിഎൽ കുടുംബങ്ങളായ മത്സ്യത്തൊഴിലാളികൾക്ക് ഇതുകൊണ്ട് കുടുംബം പോറ്റാൻ കഴിയുമോ എന്ന് മത്സ്യത്തൊഴിലാളികൾ ചോദിക്കുന്നു.
അനധികൃത മത്സ്യബന്ധനത്തിലൂടെ കടലിലെ മത്സ്യസമ്പത്ത് നശിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനിർമാണം കൊണ്ടുവരണമെന്നാണ് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
Post a Comment