കെഎസ്ടിപി റോഡില്‍ പഴയ പ്രസ്ക്ലബ് ജംഗ്ഷനു സമീപം അപകടനിലയിലായ കുന്നിന്റെ ഭാഗം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇടിച്ചുനീക്കി യതോടെ ഗതാഗതത്തിന് താൽക്കാലിക പരിഹാരം
കാസര്‍ഗോഡ് (True News 14 Aug 2019): കാസര്‍ഗോഡ്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡില്‍ പഴയ പ്രസ്ക്ലബ് ജംഗ്ഷനു സമീപം അപകടനിലയിലായ കുന്നിന്റെ ഭാഗം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇടിച്ചുനീക്കി. ഇതോടെ റോഡില്‍ മണ്ണിടിച്ചില്‍ ഭീഷണി തത്കാലം ഒഴിവായി.
തിങ്കളാഴ്ച രാവിലെയാണ് കുല് അഞ്ച് മീറ്ററോളം നീളത്തില്‍ വിള്ളലുണ്ടായത് നാട്ടുകാരുടെയും ട്രാഫിക് പോലീസിന്റെയും ശ്രദ്ധയില്‍പ്പെട്ടത്.
ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ റവന്യൂ അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് എഡിഎം ദേവീദാസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.
മഴവെള്ളം ഒഴുകിയിറങ്ങി വിള്ളലിന്റെ വലിപ്പം കൂടിവരുന്നതായി മനസിലാക്കിയതോടെ കെഎസ്ടിപി റോഡില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. വിള്ളലുണ്ടായ സ്ഥലത്തിനു സമീപത്തുകൂടി നഗരസഭാ ഓഫീസ് ഭാഗത്തേക്കു പോകുന്ന റോഡില്‍ ഗതാഗതം നിരോധിക്കുകയും ചെയ്തു.
ഉച്ചയോടെ സ്ഥലം സന്ദര്‍ശിച്ച അസി. എന്‍ജിനിയര്‍ പി. മധുവിന്റെ നേതൃത്വത്തിലുള്ള കെഎസ്ടിപി സംഘം വിള്ളലുണ്ടായ ഭാഗം അടിയന്തരമായി ഇടിച്ചുമാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
തിരക്കേറിയ സമയങ്ങളില്‍ ഗതാഗതതടസം ഉണ്ടാകുന്നത് ഒഴിവാക്കാനായി രാത്രിയോടെ മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് കുന്നിടിച്ചുമാറ്റി.
Post a Comment