JHL

JHL

അണ്ടർ പാസേജുകളിലെ വെള്ളക്കെട്ട്: തിരിഞ്ഞു നോക്കാതെ റെയിൽവേ അധികൃതർ, ദുരിതം പേറി നാട്ടുകാർ.

കുമ്പള(www.truenewsmalayalam.com) : സംസ്ഥാന സർക്കാർ കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഏകദേശം10 കോടിയിലേറെ രൂപ റെയിൽവേയ്ക്ക് കൈമാറി നിർമ്മാണം പൂർത്തിയാക്കിയ കുമ്പളയിലെയും, പരിസരപ്രദേശങ്ങളിലേ യും മൂന്ന് റെയിൽവേ അണ്ടർ പാസേജുകൾ വെള്ളക്കെട്ടിൽ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടിട്ടും തിരിഞ്ഞു നോക്കാതെയുള്ള റെയിൽവേ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവു ന്നു.

 ആരിക്കാടി കുമ്പള, മൊഗ്രാൽ പ്രദേശങ്ങളിലെ പടിഞ്ഞാർ തീരദേശ മേഖലയിലെ യാത്രാ ക്ലേശത്തിന് പരിഹാരമെ ന്നോണം റെയിൽവേ നിർമ്മിച്ച  അണ്ടർ പാസേജുകളാണ് ശക്തമായ മഴയിൽ നാട്ടുകാരുടെ വഴിമുട്ടിച്ചിരിക്കുന്നത്. ആരിക്കാടി അണ്ടർ പാസേജ് ആറു വർഷം മുമ്പാണ്(2017) നിർമ്മാണം പൂർത്തിയാക്കി നാട്ടുകാർക്ക് തുറന്നു കൊടുത്തത്. കുമ്പളയിലേത് നാലുവർഷം മുമ്പ് നിർമ്മിച്ചതാണ്. മൊഗ്രാൽ കൊപ്പളം അണ്ടർ പാസേജ് ഈ വർഷം ആദ്യമാണ് നിർമ്മാണം പൂർത്തിയാക്കി  തുറന്നുകൊടുത്തത്.

 റെയിൽവേ അധികൃതർ കരാറുകാരെ ഏൽപ്പിച്ച് നിർമ്മാണം പൂർത്തിയാക്കി കൊടുക്കുക മാത്രമാണ് ചെയ്യുന്നതെന്ന ആക്ഷേപമുണ്ട്. നിർമ്മിക്കുന്നതാകട്ടെ അശാസ്ത്രിയമായ രീതിയിലും. വെള്ളക്കെട്ട് ഒഴിവാക്കാൻ യാതൊരു സംവിധാനവും നിർമ്മാണ സമയത്ത് ഉണ്ടാക്കിയിട്ടില്ലെന്നാണ് ആക്ഷേപം. തട്ടിക്കൂട്ടി ഉണ്ടാക്കുന്ന ഓവുചാലുകളിലൂടെ വെള്ളം പോകുന്നുമില്ല. ഇത് വലിയ തോതിലുള്ള വെള്ളക്കെട്ടിന്  കാരണമാവുന്നു. പൂർത്തിയാക്കിയ കരാർ കമ്പനിയാകട്ടെ ഈ വിഷയത്തിൽ കൈമലർത്തുന്നുമുണ്ട്. വെള്ളക്കെട്ട് വർഷാവർഷം റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെങ്കിലും ശാശ്വത പരിഹാരത്തിനായി ശ്രമിക്കുന്നില്ലെന്ന ആക്ഷേപവും നാട്ടുകാർക്കുണ്ട്. അണ്ടർ പാസേജ് റെയിൽവേ ഡിപ്പാർട്ട്മെന്റിന് കീഴിലായതിനാൽ ത്രിതല പഞ്ചായത്ത് സംവിധാനത്തിന് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണുള്ളത്. വെള്ളക്കെട്ട് ഒഴിവാക്കാൻ പഞ്ചായത്ത് അധികൃതരും, നാട്ടുകാരും, വാർഡ് മെമ്പർമാരും ചേർന്ന് എല്ലാ മഴക്കാലത്തും മോട്ടോർ വെച്ച് വെള്ളം ഒഴുക്കി വിടാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും ശക്തമായ മഴ ഇതിന് പരിഹാരമാവുന്നുമില്ല.

 ആരിക്കാടിയിൽ എൽപി- യുപി സ്കൂളുകളും,പോസ്റ്റ് ഓഫീസ്,പള്ളി -മദ്രസകളൊക്കെ സ്ഥിതിചെയ്യുന്നത് പടിഞ്ഞാറ് പ്രദേശത്താണ്. അണ്ടർ പാസേജ് "കുളമായി'' മാറിയതോടെ വലിയതോതിലുള്ള യാത്രാദുരിതമാണ് പ്രദേശവാസികൾ നേരിടുന്നത്. കുമ്പള കോയിപ്പാടി പ്രദേശവാസികളും, മൊഗ്രാൽ കൊപ്പളം പ്രദേശവാസികളും സമാനമായ ദുരിതത്തിലാണ്. വെള്ളക്കെട്ട് കാരണം വിദ്യാർത്ഥികളടക്കമുള്ളവർ റെയിൽപ്പാളം മുറിച്ചു കടക്കേണ്ടി വരുന്നത് രക്ഷിതാക്കളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇരുചക്ര വാഹനക്കാരും ഏറെ ദുരിതത്തിലാണ്.വിഷയത്തിൽ റെയിൽവേ അനാസ്ഥ തുടർന്നാൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനുള്ള  തീരുമാനത്തിലാണ് പ്രദേശവാസികൾ.

No comments