JHL

JHL

മൊഗ്രാലിൽ തീരം കടലെടുക്കുന്നു: ഭീതിയോടെ തീരദേശ ഗ്രാമങ്ങൾ.

മൊഗ്രാൽ(www.truenewsmalayalam.com) : കുമ്പള ഗ്രാമപഞ്ചായത്തിലെ തീരദേശ മേഖലയായ മൊഗ്രാൽ നാങ്കി കടപ്പുറം മുതൽ കൊപ്പളം വരെയുള്ള തീരം കടൽക്ഷോഭത്താൽ കടലെടുക്കുന്നു.കടൽഭിത്തി നിർമ്മാണത്തിനായി കൊണ്ടിട്ട കല്ലുകളാകട്ടെ വിവാദങ്ങളെ തുടർന്ന് തീരത്ത് ഉപേക്ഷിച്ച നിലയിലും.

 നാങ്കി കടപ്പുറത്ത് ചെറുകുട ജലസേചന വകുപ്പ് ഫണ്ട് ഉപയോഗപ്പെടുത്തി ഏതാനും മാസം മുമ്പ്  കടൽഭിത്തി നിർമ്മി ക്കാനുള്ള ശ്രമത്തെ മത്സ്യത്തൊഴിലാളികളായ പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. ഇതിനായി കൊണ്ടിട്ട കല്ലുകൾ തീരം കടലെടുക്കുമ്പോഴും നോക്കുകുത്തിയായി നിൽക്കുന്നു. ചെറിയ കല്ലുകൾ പാകി നിർമ്മിക്കുന്ന കടൽഭിത്തികൾ നിലനിൽക്കുന്നതല്ലെന്ന് കാണിച്ചായിരുന്നു പ്രദേശവാസികൾ നിർമ്മാണം തടഞ്ഞത്.

 ജില്ലയിൽ തീരദേശ മേഖലയിൽ രൂക്ഷമായ കടലാക്രമണമാണ് നേരിടുന്നത്. പലയിടങ്ങളിലും 200 മീറ്റർ വരെ തീരം കലലെടുത്തു കഴിഞ്ഞു. നിരവധി കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുമുണ്ട്.കാസറഗോഡ് ചേരങ്കൈ, കുമ്പള തീരമേഖലകളിൽ ചെറിയ കല്ലുകൾ കൊണ്ട് നിർമ്മിച്ച കടൽഭിത്തികൾ ഇപ്പോൾ കാണാനേയില്ല. മൊഗ്രാൽ നാങ്കി കടപ്പുറത്ത് അവശേഷിച്ചിരുന്ന 100 മീറ്ററോളമുള്ള കടൽ ഭിത്തി ഇപ്പോൾ കടലെടുത്തുകൊണ്ടിരിക്കുന്നു. രൂക്ഷമായ കടലാക്രമമാണ് ഈ പ്രദേശത്ത് നേരിടുന്നത്. കുമ്പളയിൽ തന്നെ കോയിപ്പാടി, പെർവാഡ് കടപ്പുറം പ്രദേശത്ത് കടലാക്രമണത്തെ ചെറുക്കാൻ ജിയോ ബാഗ് സ്ഥാപിക്കാനുള്ള അധികൃതരുടെ നടപടി ഇതുവരെ എങ്ങും എത്തിയിട്ടുമില്ല.

കാലവർഷം കനക്കുന്നതോടെ വർഷാവർഷം ഭീതിയോടെയാണ് തീരദേശവാസികൾ കഴിഞ്ഞുകൂടുന്നത്. കടൽക്ഷോഭം നേരിടാൻ ശാസ്ത്രീയമായ മാർഗങ്ങളാണ് ആലോചിക്കേണ്ടതെന്ന് പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾ പറയുന്നു. കരാറുകാർക്ക് കാശുണ്ടാക്കാൻ മാത്രം ഉപകരിക്കുന്ന കടൽഭിത്തികൾ നിർമ്മിക്കാനാണ് അധികൃതർക്ക് താല്പര്യമെന്നും മത്സ്യത്തൊഴിലാളികൾ കുറ്റപ്പെടുത്തുന്നു.

 അതിനിടെ ജില്ലാ കലക്ടറുടെ തീരദേശ സന്ദർശനത്തിനിടെ പലയിടങ്ങളിലും പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കുന്നത് തീരമേഖലയിലെ ജനങ്ങൾക്ക് നേരിയ ആശ്വാസമായിട്ടുണ്ട്.



No comments