JHL

JHL

സിപിടി യുടെ ഇടപെടൽ ഫലം കണ്ടു. നാലര വയസ്സുകാരി സഹ്‌ല മോൾ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് യാത്ര തിരിച്ചു..

കാസറഗോഡ് (True News 21 April 2020): ലോക്ക് ഡൗൺ കാരണം യാത്ര ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ     കണ്ണിന് ക്യാൻസർ ബാധിച്ച കാസറഗോഡ് പുത്തിഗെ പഞ്ചായത്തിലെ  4 വയസ്സുകാരി ഫാത്തിമത്ത് സഹ്‌ലയ്ക്ക് തുടർ ചികിത്സയുടെ ഭാഗമായി കീമോ ചെയ്യാൻ അടിയന്തിരമായി ചെന്നൈയിൽ  എത്തിച്ചേരാൻ സഹായം ചെയ്ത് തരണമെന്ന്   കുട്ടിയുടെ പിതാവ് ഹമീദിന്റെ അഭ്യർത്ഥന പ്രകാരം അയൽവാസിയായ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം കെ സി മോഹനൻ    ചൈൽഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മളിക്കാലിനെ ബന്ധപ്പെട്ടത്. കുട്ടിയുടെ പിതാവും ഇരു കണ്ണിന്  കാഴ്ച്ച വൈകല്യം സംഭവിച്ച്  ചികിത്സയിൽ ഉള്ള വ്യക്തിയാണ്.
 ഉടനെ തന്നെ  സുനിൽ മളിക്കാലിന്റെ നിർദ്ദേശത്തെ തുടർന്ന് സംസ്ഥാന വൈസ് പ്രസിഡൻ്റ് ശാന്തകുമാർ സി.പി.റ്റി ആക്ഷൻ ഫോഴ്സിൻ്റെ സഹായത്തോടെ കൊല്ലം DFO കെ ഹരികുമാർ , സിവിൽ ഡിഫൻസ് എമർജൻസി റെസ്പോൺസ് അംഗങ്ങളായ ഹരികൃഷ്ണൻ, അജീഷ് സുരേന്ദ്രൻ,ജിത്ത് രാജ്,മാത്യൂ തോമസ് ,തിരുവനന്തപുരം റവന്യൂ ഡിപ്പാർട്ട്മെന്റിലെ ശ്രീജ , വയനാട് കലക്ടറേറ്റിലെ സന്ദീപ് കുമാർ,സരിത സുധാകർ എന്നിവരുടെ ഇടപെടലിലൂടെ കുട്ടിയേയും കൊണ്ട് ചെന്നൈയിൽ എത്താനുള്ള ജില്ലാ കളക്ടറുടെ വാഹന പാസ്സ് ശരിപ്പെടുത്തി. കൂടാതെ കുട്ടിയേയും കൊണ്ട് സൗജന്യമായി കൊണ്ട് പോകാനുള്ള വാഹനവും മറ്റ് ചിലവുകളും കണ്ടെത്തിയിരുന്നു.  ചെന്നൈയിലേക്കുള്ള യാത്ര പാസ്സ് കുട്ടിയുടെ വീട്ടിൽ എത്തി സുനിൽ മളിക്കാൽ കുട്ടിയുടെ ഉമ്മയുടെ പിതാവിന്  കൈമാറി.
 കുട്ടിയേയും കൊണ്ട് യാത്ര തിരിക്കാനുള്ള തയ്യാറെടുപ്പിനിടെ യുവജന കമ്മീഷൻ    അംഗം  ശ്രീ .കെ. മണികണ്ഠന്റെ ഇടപെടലിലൂടെ  സാമൂഹ്യ സുരക്ഷാ മിഷൻ കുട്ടിയുടെ യാത്ര സൗകര്യവും ചിലവുകളും  ഏറ്റെടുത്തതായി സുനിൽ മളിക്കാലിന് അറിയിപ്പ് നൽകി. ഇതോടെ സാമൂഹ്യ സുരക്ഷാ മിഷൻ ഏർപ്പെടുത്തിയ ആംബുലൻസിൽ  യാത്ര തിരിക്കുവാൻ തീരുമാനിക്കുകയും സൗജന്യമായി കൊണ്ട് പോകാനുള്ള  സാമൂഹ്യ സുരക്ഷാ മിഷന്റെ  ഇടപെടൽ  സംഘടന സ്വാഗതം ചെയ്യുന്നതായും അറിയിച്ചു. കുട്ടിയെ  അവസാന കീമോ തെറാപ്പി കഴിഞ്ഞാൽ ഉടനെ കുട്ടിയുടെ കണ്ണിനുള്ള ശസ്ത്രക്രിയയും   നടത്തേണ്ടതുണ്ട്. സാമ്പത്തികമായി പിന്നേക്കാം നിൽക്കുന്ന ഈ കുടുംബത്തിന് തുടർ ചികിത്സയുടെ സാമ്പത്തിക ഭാരം താങ്ങാനാവുന്നതല്ല. തുടർ ചികിത്സയുടെ  മുഴുവൻ ചിലവും വഹിക്കാൻ  സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടാകണം എന്നും അഭ്യർത്ഥിച്ചു.
ബുധനാഴ്ച വൈകുന്നേരത്തിന് മുമ്പ് ചെന്നൈയിൽ എത്തിച്ചേരണമെന്നാണ് ആശുപത്രിയിൽ നിന്ന് കുട്ടിയുടെ കുടുംബത്തിന് അറിയിപ്പ് ലഭിച്ചിട്ടുള്ളത്.

No comments