JHL

JHL

തലപ്പാടി അതിർത്തി പ്രശ്നം ; കർണാടകയിലാണെന്ന് കരുതിയ കെട്ടിടങ്ങളും ഹൈവേയും കേരളത്തിന്റെ ഭാഗം

തലപ്പാടി (True News 24 April 2020): മഞ്ചേശ്വരം – തലപ്പാടി ദേശീയപാതയില്‍ അതിർത്തി തർക്കം. കേരള ചെക്‌പോസ്റ്റ് മാറ്റുന്നതിനെച്ചൊല്ലി യാണ് തർക്കം ഉടലെടുത്തത്. ഒടുവില്‍ സംയുക്ത സര്‍വേ നടത്തി അതിര്‍ത്തി നിര്‍ണയിച്ചപ്പോള്‍ കേരളത്തിനു കൂടുതല്‍ സ്ഥലം ലഭിച്ചു. ഇതോടെ നേരത്തെ ഉണ്ടായിരുന്നതില്‍ നിന്ന് 150 മീറ്ററോളം മുന്നോട്ടു നീങ്ങി കര്‍ണാടക ചെക്‌പോസ്റ്റിനോടു ചേര്‍ന്നു കേരളം ചെക്‌പോസ്റ്റ് സ്ഥാപിച്ചു. ഇതോടെ കേരള – കര്‍ണാടക. ചെക്‌പോസ്റ്റുകള്‍ തമ്മിലുള്ള അകലം 200 മീറ്ററില്‍ നിന്ന് 50 മീറ്ററായി ചുരുങ്ങി.കോവിഡ് നിയന്ത്രണത്തില്‍ അതിര്‍ത്തി അടച്ച കര്‍ണാടക തലപ്പാടി അതിര്‍ത്തി വഴി മലയാളികളടക്കം ധാരാളം പേരെ കേരളത്തിലേക്കു കടത്തിവിടുന്നുണ്ട്. ഇവര്‍ കേരള ചെക്‌പോസ്റ്റില്‍ എത്തുമ്പോള്‍ കേരളം ഇവരെ മടക്കി. അയച്ചാലും തിരികെ സ്വീകരിക്കാന്‍ കര്‍ണാടക തയ്യാറായിരുനനില്ല. ചെക്‌പോസ്റ്റുകള്‍ തമ്മിലുള്ള ദൂരക്കൂടുതല്‍ മൂലം കര്‍ണാടക ചെക് പോസ്റ്റ് വഴി ആരെയൊക്കെ കടത്തിവിടുന്നു എന്നു നേരിട്ട് കാണാനാകുമായിരുന്നില്ല.ഇതിനു പുറമേ ഇരു ചെക്‌പോസ്റ്റുകള്‍ക്കും ഇടയില്‍ റോഡില്‍ വളവുമുണ്ടായിരുന്നു. ഇതു വലിയ പ്രശ്‌നമായതോടെയാണു ചെക്‌പോസ്റ്റ് കുറച്ചു കൂടി അടുത്തേക്കു മാറ്റി സ്ഥാപിക്കാന്‍ കേരളം ശ്രമിച്ചത്. കര്‍ണാടകയുടെ സ്ഥലത്താണു കേരളം ചെക്‌പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതെന്നായിരുന്നു അവരുടെ അവകാശവാദം. ഇതേ തുടര്‍ന്നാണ് സര്‍വേ നടത്താന്‍ തീരുമാനിച്ചത്.
പുതിയ അതിര്‍ത്തി നിര്‍ണയിച്ചപ്പോള്‍ കര്‍ണാടകയുടെ സ്ഥലത്താണെന്നു കരുതിയ ചില സ്ഥാപനങ്ങളും ഇപ്പോള്‍ കേരളത്തിന്റെ അതിര്‍ത്തിയിലാണെന്നു നാട്ടുകാര്‍ പറയുന്നു. സമീപത്തെ കര്‍ണാടക പെട്രോള്‍ പമ്പിന്റെ പകുതി കേരളത്തിലും കര്‍ണാടകത്തിലുമായെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍വേയില്‍ തലപ്പാടി-മംഗളൂരു നാലുവരിപ്പാതയുടെ 50 മീറ്ററോളം ഭാഗവും കേരള അതിര്‍ത്തിയിലാണ്. നാലുവരിപ്പാതയിലാണ് ഇപ്പോള്‍ കേരളത്തിന്റെ പുതിയ ചെക്‌പോസ്റ്റ് ഉള്ളത്.ഇന്നു വീണ്ടും അളക്കും. കേരളത്തില്‍ നിന്നു കലക്ടര്‍ ഡി.സജിത് ബാബു, ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം.അഷറഫ്, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അസീസ് ഹാജി, ജില്ലാ പഞ്ചായത്ത് അംഗം ഹര്‍ഷാദ് വോര്‍ക്കാടി, മുസ്തഫ ഉദ്യാവര്‍, കര്‍ണാടകയില്‍ നിന്നു കമ്മിഷണര്‍ കോതണ്ട രാമയ്യ എന്നിവരും ഇരുഭാഗത്തു നിന്നുമുള്ള തഹസില്‍ദാര്‍, മറ്റു റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

No comments