JHL

JHL

കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവം; തുടർ അന്വേഷണത്തിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കും


 കോഴിക്കോട്: കോഴിക്കോട് നാഷണൽ ആശുപത്രിയിൽ കാലു മാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണത്തിന് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ്. ഇതിനായുളള ശുപാർശ ജില്ലാ മെഡിക്കൽ ഓഫീസർക്ക് അസി. കമ്മീഷണർ നൽകി. ചികിത്സ രേഖകളിൽ മാനേജ്മെന്‍റ് തിരിമറി നടത്തിയെന്ന കുടുംബത്തിന്‍റെ പരാതി അന്വേഷിക്കാനായി ഫൊറൻസിക് പരിശോധനയും നടത്തും. ഒരു വർഷക്കാലം കോഴിക്കോട്ടെ നാഷണൽ ആശുപത്രിയിലെ ഡോ. പി ബഹിർഷാനാണ് സജ്നയുടെ പരുക്കേറ്റ ഇടത് കാല് ചികിത്സിച്ചത്.

പ്രാഥമിക അന്വേഷണത്തിൽ ചികിത്സാ പിഴവ് വ്യക്തമായതോടെ പൊലീസ് കോഴിക്കോട്ടെ നാഷണൽ ആശുപത്രിയിലെ ഡോ. പി ബഹിർഷാനെ പ്രതിചേർത്ത് കേസെടുത്തിരുന്നു. അശ്രദ്ധമായ ചികിത്സയ്ക്ക് നിസ്സാര വകുപ്പ് ചുമത്തിയാണ് നടക്കാവ് പൊലീസ് ഡോക്ടർക്കെതിരെ കേസെടുത്തത്. പ്രാഥമിക അന്വേഷണം നടത്തി ജില്ലാ മെഡിക്കൽ ഓഫീസർക്ക് അഡീഷണൽ ഡിഎംഒ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മന്ത്രിയുടെ നി‍ർദേശ പ്രകാരമാണ് പ്രാഥമിക അന്വേഷണം നടത്തിയത്.
ആശുപത്രി അധികൃതരുമായി നടത്തിയ ചർച്ചയിൽ ഡോക്ട‍ർ തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്നുണ്ടെന്ന് ശസ്ത്രക്രിയക്ക് വിധേയയായ സജ്നയുടെ കുടുംബം ആരോപിക്കുന്നുണ്ട്. പരാതി നൽകിയ ദിവസത്തെ ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ കുടുംബം പുറത്തുവിട്ടിട്ടുണ്ടായിരുന്നു.
കക്കോടി സ്വദേശിനിയായ സജ്‌ന (60)യാണ് ഗുരുതര അനാസ്ഥയ്ക്ക് ഇരയായത്. വാതിലിന് ഉള്ളിൽ കുടുങ്ങി കാലിന്റെ ഞരമ്പിന് തകരാർ സംഭവിച്ചതിനെ തുടർന്നാണ് സജ്‌ന ആശുപത്രിയിൽ ചികിത്സ തേടിയത്. ഏറെ കാലത്തെ ചികിത്സയ്ക്കു ശേഷമാണ് ഡോ. ബഹിർഷാൻ സജ്‌നയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്കായി രോമം നീക്കി വൃത്തിയാക്കിയ ഇടതുകാലിന് പകരം രോമം കളയാത്ത വലതു കാലിനാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് മയക്കം വിട്ടപ്പോൾ കാൽ അനക്കാൻ പറ്റാതായതോടെയാണ് ഇടതു കാലിന് പകരം വലതു കാലിനാണ് ശസ്ത്രക്രിയ നടത്തിയതെന്ന് തിരിച്ചറിയുന്നത്. ബന്ധുക്കൾ പരാതി പറഞ്ഞപ്പോളാണ് കാൽ മാറിയെന്ന കാര്യം ഡോക്ടർ അറിയുന്നത്.

No comments