JHL

JHL

സ്വകാര്യബസുകളുടെ മത്സരപ്പാച്ചിലുകൾക്ക് കടിഞ്ഞാൺ; വാട്സാപ്പിൽ പരാതി നൽകാം


 തിരുവനന്തപുരം :

സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടവും മറ്റ് നിയമലംഘനങ്ങളും തടയുന്നതിന് കർശന നടപടിയുമായി സർക്കാർ. ഫെബ്രുവരി 28നകം എല്ലാ സ്റ്റേജ് കാര്യേജ് ബസുകളിലും രണ്ട് വീതം ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകൾ സ്ഥാപിക്കും. ഇതിന് പുറമെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ബസുകളുടെ നിരന്തര മേൽനോട്ടച്ചുമതലയുമുണ്ടാകും. കൊച്ചി നഗരത്തിൽ നിയമലംഘനം അറിയിക്കാ൯ വാട്സാപ്പ് നമ്പറും നിലവിൽ വന്നു. 6238100100 എന്ന നമ്പറിലാണ് സിറ്റി ട്രാഫിക് പൊലീസിനെ പരാതികൾ അറിയിക്കേണ്ടത്.

ബസുകളുടെ മത്സരയോട്ടത്തിലും നിയമലംഘനങ്ങളിലും അപകടങ്ങൾ വർധിച്ച സാഹചര്യം ചർച്ച ചെയ്യാ൯ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു കൊച്ചിയിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. മോട്ടോർ വാഹന വകുപ്പ്, പൊലീസ്, റോഡ് സുരക്ഷാ അതോറിറ്റി ഉദ്യോഗസ്ഥരും ബസുടമ - തൊഴിലാളി സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

ബസിൽ നിന്നും റോഡിന്റെ മു൯വശവും അകവും കാണാവുന്ന തരത്തിൽ രണ്ട് ക്യാമറകളാണ് സ്ഥാപിക്കേണ്ടത്. ക്യാമറ വാങ്ങുന്നതിനാവശ്യമായ തുകയുടെ പകുതി സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും. ക്യാമറ സംബന്ധിച്ച മാർഗനിർദേശവും അതോറിറ്റി നൽകും. കെ.എസ്.ആർ.ടി.സി ബസുകളിലും ക്യാമറ സ്ഥാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വെഹിക്കിൾ ലൊക്കേഷ൯ ട്രാക്കിംഗ് ഡിവൈസ് വഴി സംസ്ഥാന തലത്തിലും നിരീക്ഷണം ഏർപ്പെടുത്തും. സ്വകാര്യബസുകളുടെ മേൽനോട്ടച്ചുമതല മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേകമായി നിശ്ചയിച്ചു നൽകും. ബസിന്റെ ഫിറ്റ്നെസ് അടക്കമുള്ള പരിശോധനകളുടെ ഉത്തരവാദിത്തം ഈ ഉദ്യോഗസ്ഥനായിരിക്കും.

മത്സരയോട്ടം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളുടെ ക്ലസ്റ്റർ രൂപീകരിച്ച് വരുമാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ച നിർദേശം ചർച്ച ചെയ്ത് തീരുമാനം അറിയിക്കാ൯ ബസുടമകളോട് മന്ത്രി ആവശ്യപ്പെട്ടു. ബസിൽ ജോലിക്കായി നിയോഗിക്കുന്ന ഡ്രൈവറുടെയും കണ്ടക്ടറുടെയും പേര്, വിലാസം, ലൈസ൯സ് നമ്പർ തുടങ്ങിയ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിന് നൽകണം. ബസിനകത്തും പ്രസക്തമായ വിവരങ്ങൾ പ്രദർശിപ്പിക്കണം. യാത്രക്കാർക്കും പൊതുജനങ്ങൾക്കും പരാതി നൽകുന്നതിന് ബസിന്റെ ചുമതലയുള്ള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ നമ്പറും ഉണ്ടാകണം. മാർച്ച് ഒന്നിന് മുമ്പായി ഇവ നടപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.

ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ആറു മാസത്തിലൊരിക്കൽ റോഡ് സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ പരിശീലനവും കൗൺസലിംഗും നൽകും. റിഫ്രഷർ കോഴ്സുകളുമുണ്ടാകും. ഇന്ത്യ൯ മെഡിക്കൽ അസോസിയേഷ൯, മോട്ടോർ വാഹന വകുപ്പ്, പൊലീസ്, എക്സൈസ് എന്നീ ഏജ൯സികളും പരിശീലന പരിപാടികളുമായി സഹകരിക്കും. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ആറു മാസത്തിലൊരിക്കൽ വൈദ്യപരിശോധന നടത്തി ഹെൽത്ത് കാർഡ് നൽകും. ദീർഘ ദൂര കോൺട്രാക്ട് കാര്യേജ് വാഹനങ്ങളിൽ ഡ്രൈവറും കണ്ടക്ടറും വാഹനമോടിക്കുന്ന രീതിയിൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം നടപ്പാക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

ബസുകളുടെ റണ്ണിംഗ് സമയവും ടൈം ഷെഡ്യൂളും പുനഃനിശ്ചയിക്കുന്നതിന് മാർഗനിർദേശങ്ങൾക്കായി സംസ്ഥാനതലത്തിൽ സമിതിയെ നിയോഗിക്കും. ഇതു സംബന്ധിച്ച കോടതി വ്യവഹാരങ്ങൾ വർധിക്കുന്ന സാഹചര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തും. ബസുകൾ വിദ്യാർത്ഥി സൗഹൃദപരമാക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കും. ട്രാഫിക് റൂട്ടുകൾ പരിഷ്ക്കരിക്കുന്ന ഘട്ടത്തിൽ ബസ് തൊഴിലാളികളുമായും ഉടമകളുമായും കൂടിയാലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

സേഫ് കേരള പ്രൊജക്ടിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള 826 ആധുനിക ക്യാമറകൾ ഉടനെ പ്രവർത്തനം തുടങ്ങും. ലൈ൯ ട്രാഫിക് കർശനമാക്കും. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരും. ലഹരി കടത്തുന്നതിന് ഉപയോഗിക്കുന്ന ബസുകൾ പിടിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു.

റോഡ് സുരക്ഷാ കമ്മീഷണർ എസ്. ശ്രീജിത്ത്, ജില്ലാ കളക്ടർ ഡോ. രേണുരാജ്, സിറ്റി പൊലീസ് കമ്മീഷണർ കെ. സേതുരാമ൯, റൂറൽ എസ്.പി വിവേക് കുമാർ, ഡപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്. ശശിധര൯, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ഷാജി മാധവൻ, റീജിയണൽ ട്രാ൯സ്പോർട് ഓഫീസർ ജി. അനന്തകൃഷ്ണ൯, കൊച്ചി സ്മാർട് മിഷ൯ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ എസ്. ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.

No comments