JHL

JHL

ദേശീയപാത വികസനം കുടിവെള്ളം മുട്ടിച്ച് : ദുരിതത്തിലായി മൊഗ്രാൽ കടവത്ത് നിവാസികൾ.


 മൊഗ്രാൽ. ശുദ്ധജലത്തിന് വില കൂട്ടുന്ന തിരക്കിലും, ഗാർഹിക ഉപയോക്താക്കളുടെ കുടിശ്ശികയുടെ കണക്കുകൂട്ടുന്ന തിരക്കിലും ദേശീയപാത വികസനത്തിന്റെ പേരിൽ കുടിവെള്ളം കിട്ടാതെ വലയുന്ന ജനങ്ങളെ സർക്കാറും,ജലവിഭവ വകുപ്പും കാണുന്നില്ലെന്ന് ആക്ഷേപം.


 ദേശീയപാത വികസനത്തിൽ കഴിഞ്ഞ മൂന്നുമാസമായി മൊഗ്രാൽ കടവത്ത് നിവാസികളുടെ കുടിവെള്ളം തടസ്സപ്പെട്ടു കിടക്കുകയാണ്. കുമ്പള ജല അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളമാണ് തടസ്സപ്പെട്ട് കിടക്കുന്നത്. ശുദ്ധജല വിഷയമായിട്ട് പോലും പരിഹരിക്കാനുള്ള നടപടികളിൽ ജല അതോറിറ്റി അധികൃതരും, ദേശീയപാത നിർമ്മാണ കമ്പനി അതികൃതരും കൈമലർത്തുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.


 മൊഗ്രാൽ കടവത്ത് പുഴയോര മേഖലയായതിനാൽ ഇവിടെ ചില വീടുകളിലെ വെള്ളത്തിന് ഉപ്പ് രസമുള്ളതായി പറയുന്നു. ഇതേ തുടർന്നാണ് ജല അതോറിറ്റിയുടെ വെള്ളം ഉപയോഗിക്കുന്നത്. ഇത് തടസ്സപ്പെട്ട് കിടക്കുന്നതുമൂലം ഉപ്പുവെള്ളം കുടിക്കേണ്ട അവസ്ഥയാണെന്ന് പറയുന്നു. ഇത് വീട്ടമ്മമാരെയും, കുട്ടികളെയും ഏറെ ദുരിതത്തിലാക്കുന്നു.


 ദേശീയപാത നിർമ്മാണ ജോലിക്കിടയിൽ കുടിവെള്ള പൈപ്പുകൾ യഥാസമയം മാറ്റിസ്ഥാപിക്കാൻ അധികൃതർ കാണിച്ച അലംഭാവമാണ് കുടിവെള്ളം തടസ്സപ്പെടാൻ കാരണമായത്. ദേശീയപാതയുടെ പണി എപ്പോൾ തീരുമെന്നോ, ശുദ്ധജല പൈപ്പുകൾ പുനസ്ഥാപിക്കുമെന്നോ അതികൃതർ പറയുന്നുമില്ല. വിഷയത്തിൽ ജനപ്രതിനിധികളുടെ അടിയന്തിര ഇടപെടൽ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

No comments