കാർ റാലിക്കിടെ അപകടത്തിൽ മൂന്നു പേര് മരിച്ച സംഭവം ; ഗൗരവ് ഗില്ലിനും മൂസാ ഷെരീഫിനുമെതിരെ കേസ്
ജോധ്പുർ (True News, Sept22, 2019): റേസിംഗ് താരവും അർജുന അവാർഡ് നോമിനിയുമായ ഗൗരവ് ഗിലിനും സഹ ഡ്രൈവർ മൊഗ്രാലിലെ മൂസാ ഷെരീഫിനുമെതിരെ കേസ്. ദേശീയ റാലി ചാന്പ്യൻഷിപ്പിനിടെ ഗൗരവ് ഗിലിന്റെ കാറിടിച്ച് മൂന്ന് പേർ മരിക്കാനിടയായ സംഭവത്തിലാണ് കേസ്. ഗൗരവ് ഗിൽ, മറ്റൊരു ഡ്രൈവറായ മൂസ ഷരീഫ് എന്നിവർക്കെതിരെയും സംഘാടകർക്കെതിരെയെയുമാണ് പോലീസ് കേസെടുത്തത്.
ബൈക്കിലെത്തിയ കുടുംബമാണ് അപകടത്തിൽ മരിച്ചത്. നരേന്ദ്ര കുമാർ, ഇയാളുടെ ഭാര്യ പുഷ്പ, മകൻ ജിതേന്ദ്ര എന്നിവരാണ് മരിച്ചത്. നരേന്ദ്ര കുമാറിന്റെ മകൻ നൽകിയ പരാതിയിലാണ് സംധാരി പോലീസ് നടപടി സ്വീകരിച്ചത്.
അതേസമയം അപകടത്തിൽ മരിച്ചവരുടെ മൃതദേഹവുമായി പ്രദേശവാസികൾ റോഡ് ഉപരോധിച്ചു. നരേന്ദ്രയുടെ മകനു സർക്കാർ ജോലി നൽകണമെന്നും ഇവരുടെ മരണത്തിനു കാരണക്കാരെ അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. സംഘാടകർ സ്ഥലത്ത് എത്തിയെങ്കിലും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തില്ലെന്നും നാട്ടുകാർ ആരോപിച്ചു.
മത്സരത്തിനിടെ റേസിംഗ് ട്രാക്കിലേക്ക് ബൈക്കോടിച്ച് ഇവർ എത്തിയതാണ് അപകടത്തിന് കാരണമായത്. 145 കിലോമീറ്റർ വേഗതയിലെത്തിയ ഗൗരവിന്റെ കാറാണ് ഇവരെ ഇടിച്ചത്. ഫിനിഷിംഗ് ലൈനു സമീപത്തുവച്ചാണ് അപകടമുണ്ടായത്.
ബാരിക്കേഡ് മാറ്റിയാണ് കുടുംബം ട്രാക്കിലെത്തിയതെന്ന് സംഘാടകർ പറഞ്ഞു. എന്നാൽ സംഘാടനത്തിലെ പിഴവാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാരുടെ വാദം.
Post a Comment