സ്‌കൂള്‍ വിദ്യാഭ്യാസ നിലവാര സൂചികയില്‍ കേരളം ഒന്നാമത്.
ന്യൂഡല്‍ഹി (True News, Sept30, 2019): രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസ നിലവാര സൂചികയില്‍ കേരളം ഒന്നാമത്. നിതി ആയോഗ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പട്ടികയിലാണ് കേരളം 76.6 ശതമാനത്തോടെ ഒന്നാം സ്ഥാനം നേടിയത്. ആകെയുള്ള പ്രകടനം പ്രകാരം കഴിഞ്ഞ തവണയില്‍ നിന്നും കേരളത്തിന്റെ സ്‌കോര്‍ ഇത്തവണ ഉയര്‍ന്നിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഉത്തര്‍പ്രദേശ് സ്‌കൂള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനം. അവിടുത്തെ റേറ്റിംഗ് 36.4 ശതമാനമാണ്. 2016-17 സമയത്തെ റിപ്പോര്‍ട്ടാണ് നിതി ആയോഗ് പുറത്ത് വിട്ടത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്തുള്ളത്. 73.35 ആണ് തമിഴ്‌നാടിന്റെ സ്‌കോര്‍. ഹരിയാന(69.54) ആണ് തൊട്ടുപിന്നില്‍. കഴിഞ്ഞ തവണ എട്ടാമതായിരുന്നു ഹരിയാന.
വലിയ സംസ്ഥാനങ്ങള്‍, ചെറിയ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിങ്ങനെ തിരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ 20, ചെറിയ സംസ്ഥാനങ്ങളായി 8, ഏഴ് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിങ്ങനെയാണ് പട്ടിക തരംതിരിച്ചിരിക്കുന്നത്. ഇതുപ്രകാരം ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ത്രിപുരയും കേന്ദ്രഭരണ പ്രദേശങ്ങലില്‍ ചണ്ഡീഗഢു ഒന്നാം സ്ഥാനം നിലനിര്‍ത്തി.
എന്നാല്‍ വിദ്യാഭ്യാസ ഗുണനിലവാരത്തില്‍ തമിഴ്‌നാട് മികച്ച പ്രകടനം കാഴ്ചവച്ചു. ഫലങ്ങളില്‍ കര്‍ണാടക മുന്നിട്ടുനിന്നു. മികച്ച അടിസ്ഥാന സൗകര്യ വികസനം ഉണ്ടായത് ഹരിയാനയിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനങ്ങള്‍ സ്വീകരിച്ചിരിക്കുന്ന നടപടികളുടെ അടിസ്ഥാനത്തിലാണ് നിതി ആയോഗ് സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചിക തയ്യാറാക്കുന്നത്. വിദ്യാഭ്യാസ മേഖലയുടെ നല്ലതും മോശവുമായ വശങ്ങള്‍ തിരിച്ചറിയുക, മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍ദേശങ്ങള്‍ തയ്യാറാക്കുക എന്നിവയാണ് നിതി ആയോഗ് ഇത്‌വഴി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ യുഡിഎഫ് സർക്കാറിൽനിന്ന് ഭിന്നമായി പൊതുവിദ്യാഭ്യാസ സംരക്ഷണത്തിൽ ഏറെ ജാഗ്രത്തായ സമീപനമാണ് ഇടതുമുന്നണി സ്വീകരിച്ചതെന്ന് വിദ്യാസമന്ത്രി കെ രവീന്ദ്രനാഥ് പറയുന്നു. എൽഡിഎഫ് സർക്കാരിന്റെ നാലു മിഷനുകളിലൊന്നായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വൻ വിജയത്തിലേക്ക് മുന്നേറുകയാണ്. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല ഇന്ത്യക്ക് മാതൃകയാകുംവിധമാണ് മുന്നേറുന്നത്. സി രവീന്ദ്രനാഥ് പറഞ്ഞു.
സ്വകാര്യ വിദ്യാലയങ്ങളിലേക്ക് കുട്ടികൾ മാറിപ്പോകുകയും പൊതുവിദ്യാലയങ്ങൾ ക്ഷീണിക്കുകയും ചെയ്ത സാഹചര്യത്തിലാണ് എൽഡിഎഫ് സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം തുടങ്ങിയത്. വിദ്യാഭ്യാസക്കച്ചവട സംസ്‌കാരം അവസാനിപ്പിക്കാനും മതനിരപേക്ഷ സംസ്‌കാരം പുനഃക്രമീകരിക്കാനുംകൂടി ലക്ഷ്യമിട്ടാണിത്. നാല് എയ്ഡഡ് വിദ്യാലയങ്ങൾ മാനേജുമെന്റുകൾ വിൽപ്പനയ്ക്കുവച്ചിരിക്കയായിരുന്നു. നാല് സ്‌കൂളുകളും സർക്കാർ ഏറ്റെടുത്തു. സഹകരണമേഖലയും വിദ്യാലയങ്ങൾ ഏറ്റെടുക്കാൻ മുന്നോട്ടുവന്നു
Post a Comment