കുട്ടികള്‍ക്കെതിരേയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരേ കര്‍ശന നടപടി
കാസർഗോഡ് (True News, Sept 27, 2019): വിവിധ മേഖലകളില്‍ കുട്ടികള്‍ക്കെതിരേയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ എഡിഎം എന്‍.ദേവിദാസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചൈല്ഡ്ലൈന് ഉപദേശക സമിതിയോഗം തീരുമാനിച്ചു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ചൈല്ഡ്ലൈന് പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. വിദ്യാഭ്യാസ വകുപ്പ്, പോലീസ്, എക്സൈസ്, സാമൂഹികനീതി വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, പട്ടികജാതി, പട്ടിക വര്‍ഗ വകുപ്പുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ ചൈല്ഡ്ലൈന് കൂടുതല്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തും. ഇതിനായി 30 പേര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ 2018 ഏപ്രില്‍ മുതല്‍ കഴിഞ്ഞ മാര്‍ച്ച് വരെ ജില്ലയില്‍ 656 സംഭവങ്ങളില്‍ ചൈല്ഡ്ലൈന് ഇടപെടലുകള്‍ നടത്തി. ബാലവേല 8, ശൈശവ വിവാഹം 2, ശാരീരികാതിക്രമം 114, ബാല ഭിക്ഷാടനം- ആറ്, ലൈംഗിക അതിക്രമം 109, ക്രൂരമര്‍ദ്ദനം 1, മനുഷ്യക്കടത്ത്/തട്ടിക്കൊണ്ട് പോകല്‍ 3, കുട്ടികളെ കാണാതായത് 2, കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് 15 കേസുകള്‍, കൗണ്‍സിലിംഗ് 258, എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി 656 സംഭവങ്ങളിലാണ് ചൈല്ഡ്ലൈന് ഇടപെട്ടത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ അതിക്രമങ്ങള്‍ക്ക് ഇരയായത് കാസര്‍ഗോഡ് നഗരസഭ പരിധിയിലും, ചെങ്കള പഞ്ചായത്ത് പരിധിയിലുമാണ്. കുട്ടികള്‍ക്കെതിരെ അതിക്രമം നടന്ന സ്ഥലങ്ങളുടെ മാപ്പ് യോഗത്തില്‍ എഡിഎം എന്‍.ദേവിദാസ് എഎസ്പി പി.ബി.പ്രശോഭിന് കൈമാറി.
സ്കൂളുകളില്‍ കൗണ്‍സിലിംഗിന് യോഗ്യതയുള്ളവരെ മാത്രം നിയമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കുട്ടികള്‍ അപരിചിതരോട് ബൈക്കുകളിലോ മറ്റു വാഹനങ്ങളിലോ ലിഫ്റ്റ് ചോദിച്ച് യാത്ര ചെയ്യരുത്. സ്കൂളുകളിലെ കൊഴിഞ്ഞു പോക്ക് തടയുന്നതിന് നടപടി സ്വീകരിക്കും. സ്കൂളുകളുടെ പരിസരത്തുള്ള കടകളില്‍ ലഹരി ഉത്പന്നങ്ങളുടെ വില്പന തടയുന്നതിന് പ്രത്യേക പരിശോധന നടത്തും.
കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പ്പെട്ടാല്‍ 1098 എന്ന നമ്പറില്‍ അറിയിക്കണം. അഡീഷണല്‍ എസ്പി പി.ബി.പ്രശോഭ്, ചൈല്ഡ്ലൈന് ജില്ലാ കോ-ഒാർഡിനേറ്റര്‍ അനീഷ് ജോസ്, സിഡബ്ല്യുസി ചെയര്‍പേഴ്സണ്‍ പി.പി.ശ്യമളാദേവി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എന്‍.പുഷ്പ, ചൈല്ഡ്ലൈന് കോ-ഒാർഡിനേറ്റര്‍മാരായ എം.ഉദയകുമാര്‍, കെ.വി.ലിഷ, ഡിസിപിഒ സി.എ.ബിന്ദു, ചൈല്ഡ്ലൈന് സെന്റര്‍ ഡയറക്ടര്‍ എ.എ.അബ്ദുൾ റഹ്മാന് എന്നിവര്‍ പങ്കെടുത്തു
Post a Comment