റെയിൽവേ വികസനത്തിന് നിരവധി നിർദേശങ്ങളുമായി രാജ്മോഹൻ ഉണ്ണിത്താൻ എം. പി ;മേൽപാലങ്ങൾക്കും മെമു സർവീസുകൾക്കും കൂടുതൽ സ്റ്റോപ്പുകൾക്കും ആവശ്യമുന്നയിച്ചു
കാസര്‍ഗോഡ്(truenews, Sept 19, 2019) : ഉത്തരകേരളത്തില്‍ പകല്‍സമയത്തെ ട്രെയിന്ക്ഷാമം പരിഹരിക്കുന്നതിനായി മംഗളൂരുവിനും കോഴിക്കോടിനുമിടയില്‍ മെമു സര്‍വീസ് തുടങ്ങണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി ആവശ്യപ്പെട്ടു. കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ടു ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ സംസ്ഥാനത്തെ എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യമുന്നയിച്ചത്.
ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ്, എറണാകുളം-കണ്ണൂര്‍ ഇന്റർസിറ്റി, ജനശതാബ്ദി എക്സ്പ്രസുകള്‍ മംഗളൂരു വരെ നീട്ടണമെന്നും നീലേശ്വരം, ചെറുവത്തൂര്‍, പയ്യന്നൂര്‍, പഴയങ്ങാടി റെയില്‍വേ സ്റ്റേഷനുകളില്‍ വിവിധ ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിക്കണമെന്നും എംപി ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ രാഹുല്‍ ജെയിനിന് നൽകിയ കത്തില്‍ ആവശ്യപ്പെട്ടു.
രാവിലെ എട്ടരയ്ക്കും പന്ത്രണ്ടരയ്ക്കുമിടയില്‍ കാസര്‍ഗോഡ് നിന്ന് കോഴിക്കോട് ഭാഗത്തേക്കു ട്രെയിനുകളൊന്നുമില്ലാത്ത പ്രശ്നം പരിഹരിക്കുന്നതിനായാണ് മെമു സര്‍വീസ് തുടങ്ങാനുള്ള നിര്‍ദേശം സമര്‍പ്പിച്ചത്. എക്സ്പ്രസ് ട്രെയിനുകള്‍ നീട്ടുന്നതിന് മംഗളൂരുവില്‍ ട്രാക്ക് ഒഴിവില്ലെന്ന പ്രശ്നമുണ്ടായാല്‍ അധികസ്ഥലമുള്ള നീലേശ്വരം, കുമ്പള സ്റ്റേഷനുകളെ ഹാള്‍ട്ട് സ്റ്റേഷനുകളായി പരിഗണിക്കാവുന്നതാണ്. വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും സൗകര്യാര്‍ത്ഥം ചെറുവത്തൂര്‍-മംഗളൂരു പാസഞ്ചര്‍ പയ്യന്നൂരില്‍ നിന്ന് തുടങ്ങണം. വര്‍ഷങ്ങള്‍ക്കുമുമ്പ് റെയില്‍പ്പാത ഇരട്ടിപ്പിക്കലിന്റെ പേരില്‍ നിര്‍ത്തിവച്ച കണ്ണൂര്‍-മംഗളൂരു പാസഞ്ചറും ഒരു വര്‍ഷം മുമ്പ് നിര്‍ത്തിയ ബൈന്ദൂര് പാസഞ്ചറും വീണ്ടും തുടങ്ങണം.
നേത്രാവതി, ഇന്റർസിറ്റി എക്സ്പ്രസുകള്‍ക്കും ചെന്നൈ മെയിലിനും നീലേശ്വരത്തും പരശുറാമിന് ചെറുവത്തൂരിലും ഏറനാട് എക്സ്പ്രസിന് പഴയങ്ങാടിയിലും അന്ത്യോദയ എക്സ്പ്രസിന് കാഞ്ഞങ്ങാട്ടും സ്റ്റോപ് അനുവദിക്കണം. കടുത്തതിരക്ക് അനുഭവപ്പെടുന്ന എക്സ്പ്രസ് വണ്ടികളില്‍ കൂടുതല്‍ ജനറല്‍ കോച്ചുകളും ലേഡീസ് കോച്ചുകളും അനുവദിക്കണം.
നീലേശ്വരത്തെ നിലവിലുള്ള സ്റ്റേഷന് കെട്ടിടത്തിനു തെക്കുഭാഗത്തായി പുതിയ കെട്ടിടവും അതിനോടുചേര്‍ന്ന് റെയില്‍വേ സ്ഥലത്തിന്റെ പടിഞ്ഞാറുഭാഗത്തായി റോഡും നിര്‍മിക്കണം. റോഡിനും പുതിയ കെട്ടിടത്തിനുമിടയില്‍ കൂടുതല്‍ ട്രാക്കുകളും സ്ഥാപിക്കണം. കണ്ണപുരം, പാപ്പിനിശ്ശേരി, കോട്ടിക്കുളം, ബേക്കല്‍, ഉപ്പള, മഞ്ചേശ്വരം. ചന്തേര സ്റ്റേഷനുകള്‍ നവീകരിക്കണം. മലബാര്‍ എക്സ്പ്രസിനു കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 15ന് മുമ്പുണ്ടായിരുന്ന സമയക്രമം പുനഃസ്ഥാപിക്കണം.
മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനും ഹൊസങ്കടിക്കുമിടയില് റോഡ് സൗകര്യമുള്ള മേല്‍പ്പാലം നിര്‍മിക്കണം. മഞ്ചേശ്വരത്ത് ചരക്കുവണ്ടികള്‍ സ്ഥിരമായി നിര്‍ത്തിയിടുന്നത് അവസാനിപ്പിക്കുകയോ ഇവിടെയുള്ള അപകടമേഖലയില്‍ അടിയന്തരമായി അടിപ്പാത നിര്‍മിക്കുകയോ ചെയ്യണം.
ഭൂമി ഏറ്റെടുത്ത് ഏറെക്കാലമായ കോട്ടിക്കുളം മേല്‍പ്പാലത്തിന്റെ പണി ഉടന്‍ ആരംഭിക്കണം. എളമ്പച്ചി-തലിച്ചാലം, ചന്തേര, മയ്യിച്ച, കാസര്‍ഗോഡ് പള്ളം, കുമ്പള ആരിക്കാടി അടിപ്പാതകളില്‍ ശാസ്ത്രീയമായ ജലനിര്‍ഗമനം ഉറപ്പുവരുത്തി എല്ലാക്കാലത്തും ഉപയോഗയോഗ്യമാക്കണം.
പഴയങ്ങാടി-ഏഴിമല സ്റ്റേഷനുകള്‍ക്കിടയില്‍ പുതിയപുഴ പാലം-പഴയങ്ങാടി റോഡുമായി ബന്ധിപ്പിച്ച് വാഹനഗതാഗത സൗകര്യമുള്ള അടിപ്പാത നിര്‍മിക്കണം. ബന്ദിയോട്, ഷിറിയ, മണിമുണ്ട എന്നിവിടങ്ങളില്‍ പുതിയ അടിപ്പാതകള്‍ നിര്‍മിക്കണം. പാലക്കാട് ഡിവിഷന്റെ അവിഭാജ്യഘടകമായ മംഗളൂരു റെയില്‍വേ സ്റ്റേഷനെ മറ്റൊരു ഡിവിഷനിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
Post a Comment