JHL

JHL

കയ്യാറിന്റെ കൃതികളും ചരിത്രവും എടുത്തു കളഞ്ഞ സംഭവം; 'ബണ്ടര സംഘ' പ്രതിഷേധിച്ചു.

കുമ്പള(www.truenewsmalayalam.com) : പ്രശസ്ത കന്നട കവി കയ്യാർ കിഞ്ഞണ്ണ റൈയുടെ കൃതികളും അദ്ദേഹം കന്നട ഭാഷയ്ക്ക് നൽകിയ സംഭാവനകളും വിവരിക്കുന്ന ഭാഗം പാഠപുസ്തകത്തിൽ നിന്ന് കർണാടക സർക്കാർ എടുത്തു കളഞ്ഞ സംഭവത്തിൽ ബണ്ടര സംഘ കാസറഗോഡ് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ഏഴാം ക്ലാസിലെ സാമൂഹിക ശാസ്ത്രം പാഠപുസ്തകത്തിൽ നിന്നാണ് കവിയുടെ കൃതികളും ചരിത്രവും ഒഴിവാക്കിയത്.

        കന്നട ഭാഷയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് 2006-ൽ കർണാടക സർക്കാർ നടോജ പദവി നൽകി ആദരിച്ച വ്യക്തിയാണ് കയ്യാർ കിഞ്ഞണ്ണ റൈ. 1969-ൽ രാജ്യാന്തര ബഹുമതി ലഭിച്ച അദ്ദേഹം അഖില കന്നട സാഹിത്യ സഭയുടെ അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കാസറഗോഡ് ബദിയടുക്കയിലുള്ള കിഞ്ഞണ്ണ റൈയുടെ വസതിയിലെത്തി കേരള തുളുരത്ന അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. 

            കിഞ്ഞണ്ണ റൈയുടെ കൃതികളും ചരിത്രവും പാഠപുസ്തകത്തിൽ നിന്ന് നീക്കം ചെയ്തതിലൂടെ കന്നടക്കാരെ വിശേഷിച്ച് കാസറഗോഡ് ജില്ലയിലെ ഭാഷാ ന്യൂനപക്ഷങ്ങളെ അവഹേളിക്കുകയാണ് കർണാടക സർക്കാർ ചെയ്തതെന്ന് ഭാരവാഹികൾ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. 

          ബണ്ടരസംഘ ജില്ല പ്രസിഡന്റ് അഡ്വ. സുബ്ബയ്യ റൈ, സെക്രട്ടറി മോഹൻറൈ കയ്യാർ, ട്രഷറർ ചിതാനന്ദ ആൾവ, ജോ. സെക്രട്ടറിമാരായ ഗോപാലകൃഷ്ണ ഷെട്ടി, കിരൺ മാട, അംഗമായ പൃഥ്വിരാജ് ഷെട്ടി എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.


No comments