JHL

JHL

പ്രവാചക നിന്ദക്കെതിരെയുള്ള പ്രതിഷേധത്തിൻ്റെ പേരിൽ ബുൾഡോസർ രാജ്; കുമ്പളയിൽ വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം നടത്തി

കുമ്പള(www.truenewsmalayalam.com) : പ്രവാചക നിന്ദക്കെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമർത്താൻ വെൽഫെയർ പാർട്ടി നേതാവിൻ്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തതിലും മുസ്‌ലിം വംശഹത്യ നടത്താനുമുള്ള യോഗി മോദി കൂട്ടുകെട്ടിൻ്റെ പുറപ്പാടിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി കുമ്പളയിൽ പ്രതിഷേധ പ്രകടനം നടത്തി. 

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ വെൽഫെയർ പാർട്ടി ദേശീയ പ്രവർത്തക സമിതി അംഗം ജാവേദ് മുഹമ്മദിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് പൂർണമായി തകർക്കുകയും ചെയ്തതിലൂടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്‌ലിം വംശഹത്യയ്ക്ക് വേണ്ടിയുള്ള കലാപത്തിന്  ശ്രമിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് മണ്ഡലം പ്രസിഡൻ്റ് അബ്ദുല്ലത്തീഫ് കുമ്പള പറഞ്ഞു.

 ഫ്രറ്റേണിറ്റി മൂവ്മെൻറ് ദേശീയ സെക്രട്ടറി അഫ്രീൻ ഫാത്തിമയുടെ പിതാവായ ജാവേദ് മുഹമ്മദ് രാജ്യത്ത് ഹിന്ദുത്വ പ്രതിനിധികളായ നുപുർ ശർമയും നവീൻ ജിൻഡാലും നടത്തിയ പ്രവാചക വിദ്വേഷത്തിനെതിരെ ശക്തമായ ജനാധിപത്യ പോരാട്ടത്തിന് നേതൃത്വം നൽകിയ നേതാവാണ്.  പ്രവാചക നിന്ദക്കെതിരെ പോരാടിയ രണ്ടുപേരെ കഴിഞ്ഞദിവസം പോലീസിനെ ഉപയോഗിച്ച് കൊലപ്പെടുത്തുകയും യുപിയിൽ മാത്രം മുന്നൂറിൽപ്പരം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

 ഇതിനെതിരെ വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് കുമ്പളയിൽ പരിപാടി നടത്തിയത്. പരിപാടിയിൽ വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് ഇസ്മായീൽ മൂസ അദ്ധ്യക്ഷത. വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഫൗസിയ സിദ്ദീഖ്, നഹാറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.പ്രകടനത്തിന് മൂസ ബംബ്രാണ, മുനവ്വർ,, അബ്രാർ, മുബശ്ശർ, സഹീറ,  സിദ്ദീഖ്, ലത്തീഫ് തുടങ്ങിയവർ നേതത്വംനൽകി.


No comments