JHL

JHL

50% വരുന്ന ദരിദ്രരായ ജനത 64% ജിഎസ്ടി അടയ്ക്കണം, 42% യുവാക്കൾക്ക് തൊഴിലില്ല- ബജറ്റിനെ വിമർശിച്ച് രാഹുൽ ഗാന്ധി

 

ഡൽഹി : ഇന്ത്യയുടെ ഭാവി കെട്ടിപ്പടുക്കാനുള്ള മാർഗരേഖ സർക്കാരിന്റെ പക്കൽ ഇല്ലെന്ന് തെളിയിക്കുന്നതാണ് ഏറ്റവും പുതിയ കേന്ദ്ര ബജറ്റെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 2024ലെ ദേശീയ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ സമ്പൂർണ ബജറ്റ് ആണ് ഇന്ന് കേധനന്ദ്രമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. അമൃത് കാൽ ബജറ്റ് എന്ന് കേന്ദ്രസർക്കാർ വിശേഷിപ്പിച്ച ബജറ്റിനെ മിത്ര കാൽ എന്നാണ് രാഹുൽ പരിഹസിച്ചത്.

“മിത്ര കാൽ ബജറ്റിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള കാഴ്ചപ്പാടില്ല, അസമത്വം തടയാൻ ഉദ്ദേശിക്കുന്നില്ല, 1% സമ്പന്നർക്ക് 40% സ്വത്ത്, 50% വരുന്ന ദരിദ്രരായ ജനത 64% ജിഎസ്ടി അടയ്ക്കണം, 42% യുവാക്കൾക്ക് തൊഴിലില്ല- എന്നിട്ടും പ്രധാനമന്ത്രിക്ക് അനുകമ്പയില്ല. ഇന്ത്യയുടെ ഭാവി കെട്ടിപ്പടുക്കാൻ സർക്കാരിന് മാർഗരേഖയില്ലെന്ന് ഈ ബജറ്റ് തെളിയിക്കുന്നു.” രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

പ്രഖ്യാപനത്തിൽ വലുതും പ്രാവർത്തികമാകുമ്പോൾ ചെറുതും ആയ ബജറ്റ് എന്നാണ് കോൺ​ഗ്രസ് കേന്ദ്രബജറ്റിനെക്കുറിച്ച് പ്രതികരിച്ചത്. മോദി സർക്കാർ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുകയല്ലാതെ മോദി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ​ഖാർ​ഗെ പ്രതികരിച്ചു.

സ്വതന്ത്ര്യത്തിന്റെ അമൃത കാലത്തെ ആദ്യ ബജറ്റാണ് ഇതെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് ആരംഭിക്കുമ്പോള്‍ പറഞ്ഞത്. അടുത്ത നൂറ് വർഷത്തേക്കുള്ള വികസനത്തിന്റെ ബ്ലൂ പ്രിന്റായാണ് ധനമന്ത്രി ബജറ്റിനെ വിശേഷിപ്പിച്ചത്. ലോകരാജ്യങ്ങൾ ഇന്ത്യയെ മതിപ്പോടെ നോക്കുന്നുവെന്നും ഇന്ത്യൻ സമ്പത്ത് രംഗം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും ധനമന്ത്രി പറഞ്ഞു.

വികസനം ,യുവശക്തി, കർഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊർജ്ജ സംരക്ഷണം, ഊർജ്ജ മേഖലയിലെ തൊഴിൽ അവസരങ്ങൾ, സാധാരണക്കാരനിലും എത്തിച്ചേരൽ തുടങ്ങിയ ഏഴ് വിഷയങ്ങൾക്കാണ് ഊന്നൽ നൽകിയാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. നേട്ടങ്ങൾ എണ്ണി പറഞ്ഞ ശേഷമാണ് ധനമന്ത്രി അടുത്ത വർഷത്തേക്കുള്ള പ്രഖ്യാപനങ്ങൾ നടത്തിയത്.

No comments