പിഞ്ചു കുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം; കുഞ്ഞിന് വിഷം നൽകി ആത്മഹത്യക്കു ശ്രമിച്ചതെന്ന് പ്രാഥമിക നിഗമനം;യുവതിയിൽ നിന്നും മജിസ്‌ട്രേറ്റ് മൊഴിയെടുത്തു; മരണം ഭർതൃ പീഡനത്തെ തുടർന്നെന്ന് ബന്ധുക്കൾ
.
കാസര്‍കോട്(True News Oct 22,2019): പിഞ്ചു കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി. ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയിൽ നിന്നും മജിസ്‌ട്രേറ്റ് എത്തി മൊഴിയെടുത്തു.
പെരുമ്പളക്കടവ് മായിച്ചാല്‍ റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന റുമൈസയെയാണ് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ രണ്ട് വയസുള്ള മകള്‍ ഫാത്തിമത്ത് മിസ്‌വയാണ് മരിച്ചത്.
കുട്ടിയെ കഴിഞ്ഞ ദിവസം കാസര്‍കോട്ട് സ്വകാര്യ ആസ്പത്രികളിലും പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിക്ക് മാതാവ് വിഷം നല്‍കിയിട്ടുണ്ടോയെന്ന സംശയമാണ് പൊലീസിനുള്ളത്. പോസ്റ്റുമോർട്ടം റിപ്പോർട് വന്ന ശേഷം മാത്രമേ സ്ഥിരീകരണമുണ്ടാവുകയുള്ളൂ. എന്നാൽ റുമൈസ വിഷം കഴിച്ചതായി ആശുപത്രി അധികൃതരോട് പറഞ്ഞതായാണ് അറിയുന്നത്.
പെരുമ്പളക്കടവിലെ ക്വാര്‍ട്ടേഴ്‌സില്‍ റുമൈസയും മാതാവും റുമൈസയുടെ രണ്ട് വയസുള്ള മകളും മാത്രമാണ് താമസം. രണ്ട് ദിവസം മുമ്പ് കുട്ടി ഛര്‍ദ്ദിക്കുന്നത് കണ്ട് റുമൈസയുടെ മുറിയില്‍ ചെന്നപ്പോള്‍ കുട്ടി കട്ടിലില്‍ നിന്നും വീണതായി റുമൈസ മാതാവിനോട് പറയുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയില്‍ കൊണ്ടുപോയെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞതോടെ വീട്ടിലെത്തി.
ഞായറാഴ്ചയും കുട്ടി ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വീണ്ടും മറ്റൊരു ആസ്പത്രിയില്‍ കൊണ്ടുപോയി. ഇന്നലെ കുട്ടി വീണ്ടും ഛര്‍ദ്ദിക്കുകയും അവശനിലയിലാവുകയും റുമൈസ അബോധാവസ്ഥയിലാവുകയും ചെയ്തു. ഇതോടെ റുമൈസയേയും കുഞ്ഞിനെയും ആസ്പത്രിയിലെത്തിക്കുകയായിരുന്നു.
അതിനിടെ റുമൈസയുടെ കുടുംബം ഭർത്താവിനെതിരെ ആരോപണവുമായിരംഗത്തുവന്നു.പ്രേമിച്ചു വിവാഹം ചെയ്ത ശേഷം ഭർത്താവ് സ്ത്രീധനം ചോദിച്ചു മർദ്ദിക്കുക പതിവായിരുന്നു എന്നാണ് ആരോപണം. റുമൈസയുടെ ഭര്‍ത്താവ് കുറച്ചു നാളുകളായി പിണങ്ങി വേറൊരു വീട്ടിലാണ് താമസം.
Post a Comment