JHL

JHL

പൊട്ടക്കിണറ്റില്‍ കണ്ടെത്തിയ അജ്ഞാത യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു

കാസർഗോഡ് ആനെബാഗിലു ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ പൊട്ടകിണറ്റില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഉളിയത്തടുക്കയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പരേതനായ രമേശന്‍- പ്രമീള എന്ന ഫമീന ദമ്പതികളുടെ മകന്‍ ഷൈന്‍കുമാര്‍ എന്ന ഷാനവാസിന്റെ (27) മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. 
നേരത്തെ കാലിന് പരിക്കേറ്റ ഇയാളുടെ കാലിൽ സ്റ്റീൽ വെച്ച് സർജറി നടത്തിയിരുന്നു.ഇതും
 യുവാവ് ധരിച്ച മൂന്ന് സ്റ്റീല്‍ മോതിരവും മൃതദേത്തിൽ ഉണ്ടായിരുന്നു. ഇതുകണ്ടാണ് മരിച്ചത് ഷാനവാസാണെന്ന് മാതാവും സഹോദരീ ഭര്‍ത്താവും തിരിച്ചറിഞ്ഞത്.
 മൃതദേഹത്തിന്റെ തല കണ്ടെത്താനായി കിണര്‍ വറ്റിച്ച് പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകുമെന്നാണ് പോലീസ് പറയുന്നത്. എറണാകുളത്തെ ഒരു ജ്യൂസ് കടയില്‍ ജോലി ചെയ്തുവരികയായിരുന്നു ഷാനവാസ്. മൂന്നു വര്‍ഷം മുമ്പുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ടുണ്ടായ കേസിന്റെ ആവശ്യത്തിനായി കഴിഞ്ഞ മാസം നാട്ടിലെത്തിയതായിരുന്നു. സെപ്തംബര്‍ 25ന് കോടതിയില്‍ ഹാജരായതിനു ശേഷം സുഹൃത്തായ സമൂസ റഷീദിനും, മറ്റൊരാള്‍ക്കുമൊപ്പം ബൈക്കില്‍ പോയതായിരുന്നു ഷാനവാസെന്നാണ് സഹോദരി ഭര്‍ത്താവ് നൗഷാദും മാതാവ് ഫമീനയും പറയുന്നത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ കുറിച്ച് ഇപ്പോള്‍ വിവരമില്ലെന്ന് യുവാവിന്റെ ബന്ധുക്കള്‍ പറഞ്ഞു.

ഷാനവാസിന്റേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും സംശയിക്കുന്നതായും മാതാവും സഹോദരീ ഭര്‍ത്താവും പറയുന്നു.. ഷാനവാസിനെ കാണാതായതുമായി ബന്ധപ്പെട്ട് കഴിഞ്ഞ സെപ്തംബര്‍ 27ന് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയതായും മാന്‍ മിസ്സിംഗിന് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. യുവാവ് തിരിച്ചുവരാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. എട്ടു വര്‍ഷം മുമ്പാണ് പ്രമീളയുടെ ഭര്‍ത്താവ് രമേശന്‍ മരണപ്പെട്ടത്. ഇതിനു ശേഷമാണ് പ്രമീളയും മക്കളായ ഷൈന്‍ കുമാറും ശരണ്യയും മതം മാറി ഫമീന, ഷാനവാസ്, ഷബ്‌ന എന്നീ പേരുകള്‍ സ്വീകരിച്ചത്. വിദ്യാനഗര്‍ പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളെത്തിയാണ് കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം ഷാനവാസിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.

No comments