JHL

JHL

വ്യാപാരികള്‍ 29ന് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തും



കാസര്‍കോട്(True News 25 October 2019): വ്യാപാരികളെ ദ്രോഹിക്കുന്ന വില്‍പ്പന നികുതി ഉദേ്യാഗസ്ഥരുടെ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 29ന് രാവിലെ 10ന് കലക്‌ട്രേറ്റിലുള്ള ഡെപ്യൂട്ടി കമ്മീഷണന്‍ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ധര്‍ണ്ണയ്ക്ക് മുന്നോടിയായി വിദ്യാനഗര്‍ ഗവ. കോളേജിനു മുന്നില്‍ നിന്ന് പ്രകടനവും ഉണ്ടായിരിക്കും. ധര്‍ണ്ണാസമരം ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി.ലക്ഷ്മണന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.അഹമ്മദ്‌ഷെരീഫ് ഉദ്ഘാടനം ചെയ്യും.
വാര്‍ഷിക കണക്കുകളുടെയും മാസ റിട്ടേണുകളുടേയും പേരില്‍ വില്‍പ്പന നികുതി ഉദ്യോഗസ്ഥര്‍ വ്യാപാരികളെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മൂല്യവര്‍ധിത നികുതി നിയമം കാലഹരണപ്പെട്ട് ജി.എസ്.ടി നികുതി നിയമം വന്നു രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പഴയ വാറ്റ് നിയമപ്രകാരമുള്ള നികുതി നിര്‍ണ്ണയം നടപ്പിലാക്കുന്ന വിധത്തില്‍ പലര്‍ക്കും നോട്ടീസ് ലഭിക്കുകയാണ് ഇപ്പോള്‍. കാലഹരണപ്പെട്ട വാറ്റ് നിയമം കൈവിടാന്‍ കേരളത്തിലെ നികുതി വകുപ്പ് തയ്യാറാകാത്തതാണ് ഇതിനു കാരണം. ചിലര്‍ക്ക് ലക്ഷങ്ങളുടെ കുടിശ്ശിക ഉണ്ടെന്നാണ് നോട്ടീസ്. കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും വാറ്റ് നിയമം കളഞ്ഞു. ചരക്കു സേവന നികുതി നിയമത്തില്‍ ശ്രദ്ധിക്കുമ്പോള്‍ ഇവിടെ കാലഹരണപ്പെട്ട വാറ്റ് നിയമം ഉപയോഗിച്ച് 2011 മുതലുള്ള കണക്കുകള്‍ പരിശോധനയ്ക്ക് വിളിച്ച് വന്‍ നികുതി ബാധ്യത ഉണ്ടാക്കി വ്യാപാര സമൂഹത്തെ വേട്ടയാടുകയാണ്. ഈ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കാന്‍ വകുപ്പ് മന്ത്രിയും ബന്ധപ്പെട്ട ഉദേ്യാഗസ്ഥരും ഇടപെടണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
2018ല്‍ പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് കോടിക്കണക്കിന് രൂപയുടെ സഹായവും ഉല്‍പന്നങ്ങളും നല്‍കി വ്യാപാരികള്‍ സഹായിച്ചിരുന്നു. എന്നാല്‍ വ്യാപാരസ്ഥാപനം നഷ്ടപ്പെട്ട ആയിരക്കണക്കിന് വ്യാപാരികള്‍ക്ക് ഒരു രൂപയുടെ സഹായം പോലും ഗവണ്‍മെന്റ് നല്‍കിയിട്ടില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. 2019 ആഗസ്റ്റ് 1 മുതല്‍ 1% പ്രളയസെസും വ്യാപാരികളുടെ പേരില്‍ അടിച്ചേല്‍പ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതുമൂലം വ്യാപാരികള്‍ക്ക് നല്‍കിയ സാമ്പത്തിക ബാധ്യതയാണ് വന്നു ചേര്‍ന്നിരിക്കുന്നതെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
പത്രസമ്മേളനത്തില്‍ കെ.അഹമ്മദ്‌ഷെരീഫ്, മാഹിന്‍കോളിക്കര, ടി.എ. ഇല്ല്യാസ്, ബി. വിക്രംപൈ, എ.കെ.മൊയ്തീന്‍കുഞ്ഞി, ശിഹാബ് ഉസ്മാന്‍, എ.വി. ഹരിഹരസുതന്‍, ജി.എസ്.ശശിധരന്‍, എം.പി.സുബൈര്‍ എന്നിവര്‍ സംബന്ധിച്ചു.

No comments