JHL

JHL

ഉഡുപ്പി ഡോൺ ബോസ്‌കോ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. മഹേഷ് ഡിസൂസയുടെ ആത്മഹത്യ;അന്വേഷണം വഴിത്തിരിവിലെന്ന് പൊലീസ്; ചിലർ ഭീഷണി മുഴക്കി?

ഉഡുപ്പി(True News 22 October 2019): ഷിർവ ഡോൺ ബോസ്‌കോ സ്‌കൂൾ പ്രിൻസിപ്പലും ഷിർവ ഇടവക സഹവികാരിയുമായിരുന്ന മൂഡുബെല്ലെയിലെ ഫാ. മഹേഷ് ഡിസൂസ (36) ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം വഴിത്തിരിവിൽ. സംഭവ ദിവസം വൈകിട്ട് സ്‌കൂളിലെത്തി ഇദ്ദേഹത്തിനെതിരെ ചിലർ ഭീഷണി മുഴക്കിയതായി പൊലീസിനു സൂചന ലഭിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ സ്‌കൂളിൽ പ്രിൻസിപ്പലിന്റെ കാബിനിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇതിനു തൊട്ട് മുൻപ് സമുദായാംഗമായ പ്രാദേശിക രാഷ്ട്രീയ നേതാവ് മകനും മറ്റു രണ്ടു പേർക്കും ഒപ്പം എത്തി ഇദ്ദേഹത്തിനെതിരെ ഭീഷണി മുഴക്കിയിരുന്നതായി രണ്ടു പേർ പൊലീസിനു മൊഴി നൽകി. സംഘത്തിൽ ഒരാൾ മദ്യലഹരിയിൽ ആയിരുന്നു എന്നും പറയപ്പെടുന്നു. ഫാ. മഹേഷിനെ അന്വേഷിച്ചാണ് ഇവർ എത്തിയത്. ഫാ. മഹേഷ് സ്ഥലത്ത് ഇല്ലെന്ന് പറഞ്ഞതോടെ ഉടൻ വിളിച്ചു വരുത്താൻ ആവശ്യപ്പെട്ടു.

ഇദ്ദേഹത്തെ ഇല്ലാതാക്കുമെന്ന് മദ്യലഹരിയിലായിരുന്ന വ്യക്തി ഭീഷണി മുഴക്കി. മഹേഷിനെ വധിക്കുമെന്നു പ്രാദേശിക രാഷ്ട്രീയ നേതാവും ഭീഷണി മുഴക്കിയതായും തനിക്കെതിരെ നിരവധി കേസുകൾ ഉണ്ടെന്നും പൊലീസിൽ സ്വാധീനം ഉണ്ടെന്നും ജാമ്യം തയാറാണെന്നും ഇയാൾ പറഞ്ഞതായും സൂചനയുണ്ട്. ഈ സമയം ഫാ. മഹേഷ് സ്‌കൂളിലെ കാബിനിൽ ഉണ്ടായിരുന്നു.

എന്നാൽ, ഇതിനു മുൻപാണോ ശേഷമാണോ ജീവനൊടുക്കിയതെന്നു വ്യക്തമല്ല. ദേവാലയത്തിലെ സിസിടിവിയിൽ നിന്ന് സംഘം ഇവിടെ വന്നതിന്റെയും മറ്റും ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു. എന്നാൽ, എന്തിനാണു ഇവർ ഭീഷണി മുഴക്കിയതെന്നു വ്യക്തമല്ല. ലഭിച്ച ദൃശ്യങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണു പൊലീസ്. ഇതോടെ ഫാ. മഹേഷിന്റെ മരണം സംബന്ധിച്ചു നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണു പൊലീസ്.

No comments