മോട്ടോർവാഹന ഭേദഗതി;സീറ്റ് ബെൽറ്റും ഹെൽമെറ്റും ധരിക്കാത്തതിന് ഈടാക്കുന്ന പിഴ 500 രൂപയാക്കി;മദ്യപിച്ചു വാഹനമോടിച്ചാല്‍ പിഴ 10000 ആയി തുടരും.
തിരുവനന്തപുരം(True News, Oct2,2019): കേന്ദ്ര മോട്ടോർവാഹന ഭേദഗതി പ്രകാരം ഉയർത്തിയ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുക കുറക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മോട്ടോർ വാഹനപിഴയിലെ ഭേദഗതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സീറ്റ് ബെൽറ്റും ഹെൽമെറ്റും ധരിക്കാത്തതിന് ഈടാക്കുന്ന പിഴ 500 രൂപയാക്കി. നേരത്തെ 1000 രൂപയാണ് പിഴയായി അടക്കേണ്ടിയിരുന്നത്. അമിത വേഗത്തിനുള്ള ആദ്യ നിയമ ലംഘനത്തിന് 1500 രൂപയും ആവർത്തിച്ചാൽ 3000 രൂപയും പിഴ ഈടാക്കും. അതേസമയം മദ്യപിച്ചു വാഹനമോടിച്ചാല്‍ പിഴ 10000 ആയി തുടരും. വാഹനത്തില്‍ അമിതഭാരം കയറ്റലുള്ള പിഴ 20000 രൂപയിൽ നിന്ന് പതിനായിരമാക്കിയും കുറച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാന്‍ കഴിയുന്ന ഗതാഗത നിയമ ലംഘനങ്ങളിലെ പിഴത്തുക കുറക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ പത്തിരട്ടിയോളം കൂട്ടിയ നിയമഭേദഗതി സെപ്തംബർ ഒന്ന് മുതലാണ് നിലവിൽ വന്നത്. 1000 രൂപ മുതല്‍ 25,000 രൂപ വരെയായിരുന്നു വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴ. ഇതിനെതിരെ കേരളം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഉയര്‍ന്ന പിഴ ഈടാക്കുന്നതില്‍ പ്രതിഷേധം ശക്തമായതോടെ വാഹന പരിശോധന നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.
Post a Comment