JHL

JHL

കോയിപ്പാടിയിലും മുസോടിയിലും കടലാക്രമണം രൂക്ഷം ; നിരവധി വീടുകൾ അപകടാവസ്ഥയിൽ;മത്സ്യത്തൊഴിലാളികൾക്ക് ഒരാഴ്ചത്തെ സൗജന്യ റേഷൻ അനുവദിച്ചു



(True News, Oct27,2019): കോയിപ്പാടി, മുസോടി കടൽത്തീരങ്ങളിൽ ശക്തമായ കടൽക്ഷോഭം തുടരുകയാണ്. നിരവധി വീടുകൾ അപകട ഭീഷണിയിലാണ്.പലരും മാറിത്താമസിക്കുകയാണ്. തിനിടെ കടല്‍ക്ഷോഭം നേരിടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഏഴ് ദിവസത്തേക്ക് റേഷന്‍ അനുവദിക്കാന്‍ യോഗം തീരുമാനിച്ചു. ഇതിനായി ജില്ലാ സപ്ലൈ ഓഫീസര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരെ ചുമതലപ്പെടുത്തി. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ മത്സ്യത്തൊഴിലാളികളുടെ പട്ടിക തയ്യാറാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഉടന്‍ തന്നെ കളക്ടര്‍ക്ക് വിശദീകരണം നല്‍കും.
കടല്‍ക്ഷോഭത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി കുമ്പള കോയിപ്പാടിയിലെ ഫിഷറീസ് വകുപ്പിന്റെ കയ്യിലുള്ള സ്ഥലം വിട്ടുകൊടുക്കാനും  ഡോ. ഡി സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്, എഡിഎം കെ അജേഷ്, അഗ്‌നിരക്ഷാ സേനാ സ്റ്റേഷന്‍ ഓഫീസര്‍ കെ അരുണ്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ, ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. ഡി ഗീത, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ എന്‍ ജ്യോതികുമാരി, സ്ഫിയര്‍ ജില്ലാ പ്രൊജക്ട് കോ-ഓഡിനേറ്റര്‍ വിഷ്ണു വിജയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മുസോടി, നാങ്കി, കൊപ്പളം, ചേരങ്കൈ എന്നീ കടപ്പുറങ്ങളിലെ കടലാക്രമണം തടയുന്നതിന് ജിയോ ബാഗുകള്‍ വാങ്ങി വിന്യസിക്കുന്നതിന് 10 ലക്ഷം രൂപ മേജര്‍ ഇറിഗേഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് അനുവദിച്ചിരുന്നെങ്കിലും തുടര്‍ നടപടി സ്വീകരിക്കാത്തതിനാല്‍ വിശദീകരണം ചോദിച്ച് മെമ്മോ നല്‍കാന്‍ യോഗം തീരുമാനിച്ചു. അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റുന്നതിന് ആവശ്യമായ ഉപകരണങ്ങളുടെ കുറവുള്ളതായി അഗ്‌നിരക്ഷാ സേന വിഭാഗം അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ദുരന്തനിവാരണ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് രണ്ട് ചെയിന്‍ സോ വാങ്ങാന്‍ യോഗം തീരുമാനിച്ചു. കാസര്‍കോട്, കാഞ്ഞങ്ങാട് ആശുപത്രികളില്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം സജ്ജമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രതിനിധി യോഗത്തെ അറിയിച്ചു.

No comments