കാസർകോട്(True News 2 June 2020) : ബദൽ വിദ്യാഭ്യാസ മാർഗം നിഷേധിക്കപ്പെട്ടതിന്റെ പേരിലുള്ള വളാഞ്ചേരി ദലിത് വിദ്യാർത്ഥിനിയുടെ മരണം വ്യവസ്ഥാപിത കൊലപാതകമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് അഭിപ്രായപ്പെട്ടു. വിദ്യാർത്ഥിനിയുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കാസർകോട് ജില്ലാ കമ്മിറ്റി ഡി.ഇ.ഒ ഓഫീസ് മാർച്ച് നടത്തി. മാർച്ച് ജില്ലാ പ്രസിഡന്റ് സിറാജുദ്ധീൻ മുജാഹിദ് ഉദ്ഘാടനം ചെയ്തു. ദലിത് പിന്നാക്ക ഭാഷാ ന്യൂനപക്ഷ വിദ്യാർത്ഥികളെ രണ്ടാം തരക്കാരായി കാണുന്നതാണ് നിലവിൽ നടക്കുന്ന ബദൽ വിദ്യാഭ്യാസം. ഇത്തരം വിവേചനം ഒഴിവാക്കാനായി മുഴുവൻ വിദ്യാർത്ഥികൾക്കും സൗകര്യങ്ങളൊരുക്കുന്നത് വരെ ക്ലാസ് നിർത്തി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദലിത് ആദിവാസി കോളനികൾ, പിന്നാക്ക പ്രദേശങ്ങൾ , മത്സ്യത്തൊഴിലാളി പ്രദേശങ്ങൾ ,കന്നട മീഡിയം വിദ്യാർത്ഥികൾ തുടങ്ങിയവരുടെ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കണമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ മാർച്ചിന് ശേഷം ഡി.ഇ.ഒയുമായി നടന്ന ചർച്ചയിൽ ആവശ്യപ്പെട്ടു. സി.എ യൂസുഫ്, റാഷിദ് മുഹ് യുദ്ദീൻ, എൻ.എം വാജിദ്, തബ്ഷീർ എന്നിവർ നേതൃത്വം നൽകി.
Post a Comment