JHL

JHL

കെ. ആർ ഗൗരിയമ്മ അന്തരിച്ചു


 തിരുവനന്തപുരം: (www.truenewsmalayalam.com 11.05.2021)

വിപ്ലവ നക്ഷത്രം കെ. ആര്‍ ഗൗരിയമ്മ(101) അന്തരിച്ചു. കേരളത്തിന്റെ വിപ്ലവ ജ്വാല ഇനി ഓര്‍മ്മകളിലെ അഗ്നി നക്ഷത്രം. കടുത്ത അണുബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ആലപ്പുഴ വലിയചുടുകാട്ടില്‍.

മരണത്തോട് പോലും പോരാടിയാണ് ഗൗരിയമ്മയുടെ വിയോഗം. നൂറ്റാണ്ടു പിന്നിട്ട കമ്യൂണിസ്റ്റ് ഇതിഹാസമാണ് വിടവാങ്ങിയത്. ത്യാഗനിര്‍ഭരമായ ആ ജീവിതം ഇനി ചരിത്രത്തിന്റെ ഭാഗം. വിപ്ലവ നായിക ഗൗരിയമ്മ ഇനി ജ്വലിക്കുന്ന ഓര്‍മ്മ.

ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയില്‍ അംഗമായിരുന്നു. രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും നിര്‍ണ്ണായക സംഭവാനകള്‍ ചെയ്ത, രാഷ്ട്രീയത്തില്‍ സ്വാധീനം  ചെലുത്തിയ വ്യക്തിത്വമായിരുന്നു ഗൗരിയമ്മയുടേത്. അവരുടെ ആജ്ഞശക്തി ഭരണവൈഭവം എന്നിവ എക്കാലത്തും ഓര്‍മ്മിക്കപ്പെടും. ആദ്യ മന്ത്രിസഭയില്‍ റവന്യുമനത്രിയായിരുന്നു ഗൗരിയമ്മ. കേരളത്തിന്റ ഭാവി ഗതിയെ നിര്‍ണ്ണയിച്ച ഭൂപരിഷ്‌കരണം നിയമസഭയില്‍ അവതരിപ്പിച്ചത് ഗൗരിയമ്മയായിരുന്നു.

ചേര്‍ത്തലയില്‍ നിന്ന് ജയിച്ച് തുടങ്ങിയ ഗൗരിയമ്മ പിന്നീട് അരൂരിന്റെ മേല്‍വിലാസമായി ഒരുതവണ ഒഴികെ 2011 വരെ അരൂരിന്റെ സ്ഥിരം പ്രതിനിധി. അഞ്ച് തവണ മന്ത്രി. ഇടതുമുന്നണി സര്‍ക്കാരിലും പിന്നീട് ഐക്യമുന്നണി സര്‍ക്കാരിലും മന്ത്രിയായി. ഐതിഹാസി.കമായ ഭൂപരിഷ്‌കരണ ബില്‍ അവതരിപ്പിച്ച് ജന്മിത്തത്തിന്റെ വേരറുത്ത വിപ്ലവ നായികയായി,

കേരം തിങ്ങും കേരള നാട്ടില്‍ കേരളനാട്ടില്‍ കെ.ആര്‍ ഗൗരി ഭരിച്ചീടും എന്നത് മുദ്രാവാക്യം മാത്രമായി ഒതുങ്ങിയപ്പോള്‍ ഭരിച്ചത് ഇ.കെ നായനാര്‍. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയെങ്കിലും അവരെ സിപിഎം മുഖ്യമന്ത്രിയാക്കിയില്ല. ഇഎംഎസ്സുമായുള്ള ഭിന്നതയ്‌ക്കൊടുവില്‍ 1994 ലില്‍ അവര്‍ സിപിഎമ്മിന് പുറത്തായി. ആ ചങ്കൂറ്റം അവരുടെ രാഷ്ട്രീയം പിന്നെയും മുന്നോട്ടുകൊണ്ടുപോയി. ജെഎസ്എസ് രൂപവത്കരിച്ച് യുഡിഎഫിന്റെ ഭാഗമായി ആന്റണിയുടേയും ഉമ്മന്‍ ചാണ്ടിയുടേയും മന്ത്രിസഭയില്‍ അംഗമായി.

1952-53, 1954-56 വര്‍ഷങ്ങളില്‍ തിരുവിതാംകൂര്‍-കൊച്ചി നിയമസഭകളിലും  ഒന്നു മുതല്‍ പതിനൊന്നുവരെ എല്ലാ കേരള നിയമസഭകളിലും അംഗമായിരുന്നു. (അഞ്ചാം നിയമസഭ ഒഴികെ).1957,1967,1980,1987 വര്‍ഷങ്ങളില്‍ കമ്മ്യൂണിസ്റ്റ്  മന്ത്രിസഭകളിലും 2001ലെ എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളിലും അംഗമായിരുന്നു. 

1957, 1960 കേരള നിയമസഭകളില്‍ ചേര്‍ത്തലയില്‍ നിന്നും 1965 മുതല്‍ 1977 വരെയും 1980 മുതല്‍ 2006 വരെയും അരൂരില്‍ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2011ല്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.  

ചേര്‍ത്തലയ്ക്ക് അടുത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തിലാണ് ഗൗരിയമ്മയുടെ ജനനം. കളത്തിപ്പറമ്പില്‍ കെ.എ രാമന്റെയും പാര്‍വ്വതിയമ്മയുടെയും മകളായി 1919 ജൂലൈ 14ന് കെ.ആര്‍ ഗൗരി ജനിച്ചു.

എറണാകുളം മഹാരാജാസില്‍ നിന്നും ബിരുദവും തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ  ഗൗരിയമ്മ സഹോദരന്റെ സ്വാധീനത്തിലാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ഗൗരിയമ്മ 1954ല്‍ നടന്ന  തിരുകൊച്ചി നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. 

ഇ.എം.എസ് മന്ത്രിസഭയില്‍ റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹ്യ സുരക്ഷ, നിയമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. ഇ.കെ. നായനാരുടെ നേതൃത്വത്തില്‍  ആദ്യ മന്ത്രിസഭയിലും അംഗമായിരുന്നു. പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായിരുന്നു ഗൗരിയമ്മ.

ചരിത്ര പ്രസിദ്ധമായ ഭൂപരിഷ്‌കരണ നിയമം, 1958 ലെ സര്‍ക്കാര്‍ ഭൂമി  പതിച്ചുകൊടുക്കല്‍ നിയമം എന്നിവ സഭയില്‍ അവതരിപ്പിച്ചതും നടപ്പിലാക്കിയതും 1957ലെ ആദ്യ മന്ത്രിസഭയില്‍ റവന്യൂ മന്ത്രി എന്ന നിലയില്‍ ഗൗരിയമ്മയായിരുന്നു. ആത്മകഥ (കെ.ആര്‍. ഗൗരിയമ്മ) എന്നപേരില്‍ പ്രസിദ്ധീകരിച്ച ആത്മകഥയ്ക്ക് 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു

1957ല്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന ടി.വി തോമസും ഗൗരിയമ്മയും വിവാഹിതരായി. 1964 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ തോമസ് സിപിഐയിലും ഗൗരിയമ്മ സിപിഎമ്മിലും ചേര്‍ന്നു. പാര്‍ട്ടിയുടെ പിളര്‍പ്പ് ഇവരുടെ വിവാഹ ബന്ധത്തിലും പ്രതിഫലിച്ചു.

1994ല്‍ സിപിഎമ്മില്‍ നിന്നും ഗൗരിയമ്മ പുറത്തുപോന്നു.  അങ്ങനെ ജെ.എസ്.എസ് (ജനാധിപത്യ സംരക്ഷണ സമിതി) എന്ന  ഗൗരിയമ്മയുടെ സ്വന്തം പാര്‍ട്ടി പിറന്നു.  ഇടതുകോട്ടകളില്‍ പ്രത്യേകിച്ച് ആലപ്പുഴയിലെ  ജെ.എസ്.എസ് ഉണ്ടാക്കിയ വിള്ളല്‍ ചെറുതല്ല. 2001ല്‍ യുഡിഎഫ് മന്ത്രിസഭയില്‍ ഗൗരിയമ്മ കൃഷിമന്ത്രിയായി. പക്ഷേ തുടര്‍ച്ചയായി ജെ.എസ്.എസിനുണ്ടായ പരാജയം യുഡിഎഫ് പാളയം വിടുന്നതിലാണ് അവസാനിച്ചത്.

No comments