അണക്കെട്ടിൽ കുളിക്കുന്നതിനിടെ കാണാതായ 4 സ്കൂൾ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി
മംഗളൂരു(www.truenewsmalayalam.com) : അണക്കെട്ടിൽ കുളിക്കുന്നതിനിടെ കാണാതായ 4 സ്കൂൾ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി.
മംഗളൂരു സൂറത്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പുഴയിലെ അണക്കെട്ടില കാണാതായ സൂറത്ത്കല്‍ സ്വദേശികളായ യശ്വിത്ത് (15), നിരുപ (15), തോക്കൂര്‍ സ്വദേശി രാഘവേന്ദ്ര (15), അന്‍വിത്ത് (15) എന്നിവരുടെ മൃതദേഹങ്ങളാണ് ഹാലിയങ്ങാടി കൊപ്പാള അണക്കെട്ടിലെ റെയില്‍വെ പാലത്തിന് സമീപം കണ്ടെത്തിയത്.
വിദ്യാദായിനി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ ഇവർ പരീക്ഷ എഴുതിയ ശേഷം അണക്കെട്ടിലേക്ക് കുളിക്കാന്‍ പോകുകയായിരുന്നു.
വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് ആശങ്കയിലായ രക്ഷിതാക്കള്‍ സൂറത്ത്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നൽകുകയായിരുന്നു.
സംഭവത്തില്‍ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഹാലിയങ്ങാടിയിലേക്കുള്ള ബസില്‍ വിദ്യാര്‍ത്ഥികള്‍ കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു.
ടവര്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ കൊപ്പാള അണക്കെട്ടിന് സമീപം വിദ്യാര്‍ത്ഥികളുടെ വസ്ത്രങ്ങളും പാദരക്ഷകളും കാണപ്പെട്ടു. കുട്ടികള്‍ അപകടത്തില്‍പ്പെട്ടതായി വ്യക്തമായതോടെ പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തുകയും മൃതദേഹങ്ങള്‍ റെയില്‍വേ പാലത്തിന് സമീപം കണ്ടെത്തുകയുമായിരുന്നു.
പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ സൂറത്കല്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
Post a Comment