JHL

JHL

ബി.ജെ.പി. പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നഗരസഭാ കൗൺസിലറായ ബി.ജെ.പി. നേതാവ് കോടതിയിൽ കീഴടങ്ങി


കാസർകോട് : ബി.ജെ.പി. പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നഗരസഭാ കൗൺസിലറായ ബി.ജെ.പി. നേതാവ് കോടതിയിൽ കീഴടങ്ങി.

കാസർകോട് നഗരസഭയിലെ 36-ാം വാർഡായ കടപ്പുറം നോർത്തിലെ കൗൺസിലറായ അജിത്കുമാരൻ (39) ആണ് കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കാസർകോട് സബ് ജയിലിലടച്ചു.

 ജനുവരി 31-ന് രാത്രിയിൽ കാസർകോട് നെല്ലിക്കുന്ന് കസബ കടപ്പുറത്താണ് കേസിനാസ്പദസ്പമായ സംഭവം നടന്നത്. ബി.ജെ.പി. പ്രവർത്തകനായ നെല്ലിക്കുന്ന് കൂറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ജിജു സുരേഷ് (36) ആണ് അക്രമത്തിനിരയായത്. കത്തികൊണ്ട് വയറിന് ഇടതുഭാഗത്ത് കുത്തിപ്പരിക്കേൽപ്പിച്ചുവെന്നാണ് പരിക്കേറ്റ ജിജു കാസർകോട് ടൗൺ പോലീസിൽ നൽകിയ പരാതി.

സംഭവ ദിവസം രാത്രി ഫോണിൽ വിളിച്ച കൗൺസിലർ ജിജുവിനോട് കടപ്പുറത്തേക്ക് വരാൻ ആവശ്യപ്പെടുകയും അവിടെവെച്ച് കത്തികൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നുവെന്നാണ് പരാതി.

അക്രമത്തിൽ പരിക്കേറ്റ ജിജുവിനെ മംഗളൂരുവിലെ ആസ്പത്രിയിലെത്തിച്ച് ചികിത്സ നൽകി. വൻകുടലിനും ചെറുകുടലിനുമടക്കം പരിക്കേറ്റ് രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയതായി ബന്ധുക്കൾ പറഞ്ഞു. ബി.ജെ.പി. പ്രാദേശിക നേതൃത്വത്തെ വിമർശിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചത്.



No comments