റോഡ് അതിർത്തിയിൽനിന്നുള്ള കെട്ടിടങ്ങളുടെ ദൂരപരിധി മൂന്ന് മീറ്ററിൽനിന്ന് രണ്ട് മീറ്ററാക്കി കെട്ടിടചട്ടങ്ങളിൽ ഭേദഗതി
അപായ സാധ്യത കുറഞ്ഞ കെട്ടിടങ്ങളുടെ റോഡ് അതിർത്തിയും കെട്ടിടവും തമ്മിൽ കുറഞ്ഞത് രണ്ട് മീറ്റർ അകലം പാലിച്ചാൽ മതിയെന്ന് ഫെബ്രുവരി ഒമ്പതിന് വിജ്ഞാപനം ചെയ്ത കേരള പഞ്ചായത്ത് കെട്ടിടചട്ടം (അനധികൃത നിർമാണ ക്രമവത്കരണം) വ്യക്തമാക്കുന്നു. 1994ലെ കേരള പഞ്ചായത്തീരാജ് നിയമം 220 (ബി) പ്രകാരം നേരത്തേ റോഡ് അതിരിൽനിന്ന് മൂന്ന് മീറ്ററിനുള്ളിൽ കെട്ടിടമോ ചുറ്റുമതിലല്ലാത്ത നിർമാണമോ നടത്താൻ പാടില്ലെന്ന വ്യവസ്ഥ ഇതോടെ മാറി. ഇളവ് പഞ്ചായത്തീരാജ് നിയമത്തിൽ ഭേദഗതി വരുത്താതെ ചട്ടമായി ഇറക്കിയത് നിയമവിരുദ്ധമാണെന്ന് ആക്ഷേപമുണ്ട്. ആരെങ്കിലും കോടതിയെ സമീപിച്ചാൽ നിയമ ഭേദഗതി വരുത്താത്തതിനാൽ ഇളവുകൾക്ക് സാധുത ഉണ്ടാവില്ലെന്നാണ് ആശങ്ക.
അപായസാധ്യത കുറഞ്ഞ കെട്ടിടങ്ങളുടെ റോഡ് അതിർത്തിയും കെട്ടിടവും തമ്മിൽ കുറഞ്ഞത് രണ്ട് മീറ്റർ അകലം പാലിക്കണമെന്ന് ചട്ടത്തിൽ പറയുന്നു. ചട്ടത്തിൽ അനുശാസിക്കുംവിധം അധികമായി കോമ്പൗണ്ടിങ് ഫീസ് അടക്കണം. ഭാവിയിൽ കെട്ടിടം പൂർണമായോ ഭാഗികമായോ ഏറ്റെടുക്കുന്ന സമയത്ത്, കെട്ടിട ഉടമ ക്രമവത്കരിച്ച കെട്ടിടത്തിനായി നഷ്ടപരിഹാരം ആവശ്യപ്പെടില്ലെന്ന തരത്തിൽ കെട്ടിട ഉടമയും തദ്ദേശസ്ഥാപന സെക്രട്ടറിയും തമ്മിൽ കരാർ രജിസ്റ്റർ ചെയ്യണം.
അങ്ങനെയെങ്കിൽ റോഡ് അതിർത്തിയും കെട്ടിടവും തമ്മിലെ അകലത്തിലെ കുറവിൽ ഒരു മീറ്റർ വരെ ഇളവ് അനുവദിക്കാമെന്നും പുതുക്കിയ ചട്ടത്തിൽ വ്യക്തമാക്കുന്നു. അപായസാധ്യത കുറഞ്ഞ കെട്ടിടങ്ങൾ (ലോ റിസ്ക് ബിൽഡിങ്) ഏഴ് മീറ്ററിൽ കുറവ് ഉയരമുള്ളതും രണ്ട് നില വരെ പരിമിതപ്പെടുത്തിയതും 300 ചതുരശ്ര മീറ്ററിൽ കുറവായതുമായ വിസ്തൃതിയുള്ള വാസഗൃഹങ്ങൾ. 200 ചതുരശ്ര മീറ്ററിൽ കുറവായ ഹോസ്റ്റൽ, ഓർഫനേജ്, ഡോർമിറ്ററി, ഓൾഡ് ഏജ് ഹോം, സെമിനാരി, വിദ്യാഭ്യാസ കെട്ടിടങ്ങൾ, മതപരവും ദേശസ്നേഹപരമവുമായ ആവശ്യങ്ങൾക്കായി സമ്മേളിക്കുന്ന കെട്ടിടങ്ങൾ തുടങ്ങിയവ.
ദേശീയപാതയോടോ സംസ്ഥാന ഹൈവേയോടോ ജില്ല റോഡുകളോടോ ഗ്രാമപഞ്ചായത്ത് വിജ്ഞാപനം ചെയ്യുന്ന മറ്റേതെങ്കിലും റോഡുകളോടോ ചേർന്ന് കിടക്കുന്ന ഏതെങ്കിലും ഭൂമിയുടെ അതിരിൽനിന്ന് മൂന്ന് മീറ്ററിനുള്ളിൽ ഏതെങ്കിലും കെട്ടിടമോ ചുറ്റുമതിലല്ലാത്ത ഏതെങ്കിലും നിർമാണമോ പാടില്ലെന്നാണ് 1994ലെ കേരള പഞ്ചായത്തീരാജ് ആക്ട് 220 ബിയിൽ പറയുന്നത്. അത് മാറ്റിയാണ് ഇപ്പോൾ രണ്ട് മീറ്ററാക്കിയത്. എന്നാൽ, അടിസ്ഥാന നിയമങ്ങളിൽ മാറ്റം വരുത്താതെ നടത്തുന്ന വിജ്ഞാപനം കോടതി നടപടികൾക്കിടയാക്കും.
Post a Comment