JHL

JHL

പൂച്ചക്കാട് ഗഫൂർ ഹാജിയുടെ ദുരൂഹ മരണം; കർമ സമിതിയുടെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ബേക്കൽ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി


പള്ളിക്കര(www.truenewsmalayalam.com) : ഏപ്രിൽ 14 ന് പുലർച്ചെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പൂച്ചക്കാട് അബ്ദുൾ ഗഫൂർ ഹാജിയുടെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രൂപീകരിച്ച കർമ്മസമിതി പോലീസ് അന്വേഷണം നിലച്ചതിൽ പ്രതിഷേധിച്ചും ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടും ബേക്കൽ പോലീസ് സ്റ്റേഷന് മുന്നിൽ ബഹുജന പ്രതിഷേധ ധർണ നടത്തി.

 പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കുമാരൻ പനയാൽ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ ഹസൈനാർ ആമു ഹാജി അധ്യക്ഷനായി.

     ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ സുകുമാരൻ പൂച്ചക്കാട്, മുസ്ലീം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ബഷീർ വെള്ളിക്കോത്ത്, യൂത്ത് കോൺഗ്രസ് പാർലിമെന്റ് മണ്ഡലം മുൻ പ്രസിഡണ്ട് സാജിദ് മൗവ്വൽ, ഐ.എൻ എൽ ഉദുമ മണ്ഡലം പ്രസിഡണ്ട് പി.കെ.അബ്ദുൾ റഹ്മാൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷക്കീല ബഷീർ, പഞ്ചായത്ത് മെമ്പർമാരായ സിദ്ദീഖ് പള്ളിപ്പുഴ, ചോണായി മുഹമ്മദ് കുഞ്ഞി, അബ്ബാസ് തെക്കുപ്പുറം, പൂച്ചക്കാട് ഫാറൂഖ് മസ്ജിദ് ഇമാം ഉമ്മർ ബാഖവി, പൂച്ചക്കാട് ഇമാം മജീദ് അസ്ഹദി, മൊട്ടംചിറ വിഷ്ണു ക്ഷേത്രം സെക്രട്ടറി എ.മുരളി, രാജേഷ് പള്ളിക്കര, ജയരാജൻ പൂച്ചക്കാട് എന്നിവർ സംസാരിച്ചു. കർമ്മ സമിതി ഖജാൻജി ബി.എം. മുസ നന്ദി പറഞ്ഞു.

     മരണപ്പെട്ട് 9 മാസം പിന്നിട്ടിട്ടും, നിരവധി സാഹചര്യ തെളിവുകളും നൽകിയിട്ടും പോലീസ് ചോദ്യം ചെയ്യുന്നുവെന്നല്ലാതെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു. 

     ഏപ്രിൽ 14 ന് പുലർച്ചെയാണ് അബ്ദുൾ ഗഫൂർ ഹാജിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

 വീട്ടുകാരുടെയും ബന്ധുക്കളുടെയും കൈയിൽ നിന്ന് ഗഫൂർ ഹാജി വാങ്ങിയ 596 പവൻ സ്വർണ്ണാഭരണങ്ങൾ കാണാതായതായി വ്യക്തമായതോടെ മരണത്തിൽ സംശയമുയരുകയും ഹാജിയുടെ മകൻ മുസമ്മിൽ ബേക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു.

 ഉദുമ കളനാട്ടെ ഒരു യുവതിയെയും ഭർത്താവിനെയും സംശയമുണ്ടെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് മൃതദേഹം ഏപ്രിൽ 28 ന് ഖബറിടത്തിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തെങ്കിലും സംശയിക്കപ്പെടുന്ന ഒന്നും കണ്ടെത്തിയിരുന്നില്ല. 

ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചതിന്റെ ഫലം പുറത്ത് വന്നെങ്കിലും തലയ്ക്ക് പരിക്ക് പറ്റി എന്ന് പറയുന്നതെല്ലാതെ വിശദ വിവരം നൽകാത്ത് ദുരൂഹത വർദ്ധിക്കുകയാണ്.

    അഭിചാര ക്രിയയുടെ ഭാഗമായി ആഭരണങ്ങൾ കുഴിച്ചിട്ടിരിക്കാമെന്ന നിഗമനത്തിൽ മെറ്റൽ ഡിറ്റക്ടറുടെ സഹായത്തോടെ ഗഫൂർ ഹാജിയുടെ വീട്ടുവളപ്പിലും പരിസരത്തെ പറമ്പിലും കുഴികളെടുത്ത് പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല.

    ആരോപണ വിധേയയായ യുവതി നുണ പരിശോധനയ്ക്ക് ആദ്യം തയ്യാറായിരുന്നെങ്കിലും കോടതിയിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് അറിയിച്ച് പരിശോധനയ്ക്ക് പിന്നീട് വിസമ്മതിക്കുകയയായിരുന്നു. 

ഇപ്പോൾ യുവതിയുടെ ഭർത്താവായ യുവാവ് നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ്. മജിസ്ട്രേറ്റ് അവധിയായതിനാൽ അതിന്റെ നടപടി ക്രമങ്ങൾ വൈകുകയാണ്.

     ഉന്നതതല അന്വേഷണത്തിനു വിടുന്നതു വരെ കർമസമിതി സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ പറഞ്ഞു.


No comments