കാസർകോട് വിഷം അകത്തുചെന്ന് ചികിത്സയിലിരിക്കെ കൊവിഡ് ബാധിച്ച വീട്ടമ്മ മരിച്ചു.
കാസര്‍കോട് (True News 27-10-2020): വിഷം അകത്തുചെന്ന് ചികിത്സയിലിരിക്കെ കൊവിഡ് ബാധിച്ച വീട്ടമ്മ മരിച്ചു. കുറ്റിക്കോല്‍ പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ ജോസ് പാറത്തട്ടേലിൻ്റെ ഭാര്യ ജിനോ ജോസ് (35) ആണ് മരിച്ചത്. നാല് ദിവസം മുൻപാണ് വീട്ടില്‍ വെച്ച് വിഷം അകത്ത് ചെന്ന് ജിനോയെ അവശനിലയില്‍ കണ്ടെത്തിയത്. നില ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയിലിരിക്കെ കൊവിഡ് പരിശോധന നടത്തിയപ്പോള്‍ പോസറ്റീവായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുടുംബാംഗങ്ങള്‍ക്കും കൊവിഡ് ബാധ കണ്ടെത്തി. ഞായറാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. അതേസമയം വിഷം കഴിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ഡിവൈഎഫ്ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും ആവശ്യപ്പെട്ടു.
വിഷം അകത്ത് ചെന്ന് മരിച്ചതാണെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചുവെങ്കിലും ആത്മഹത്യയാണോയെന്നത് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നടക്കുന്ന അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. കുടുംബത്തിലെ പ്രശ്‌നമാണ് ആത്മഹത്യ ചെയ്യാന്‍ പ്രേരണയായതെന്നാണ് പ്രാഥമിക നിഗമനം. കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം പ്രസിഡന്റും കരിവേടകം വാര്‍ഡ് മെമ്പറുമാണ് ജോസ് പാറത്തട്ടേല്‍. ഇവര്‍ക്ക് നാല് മക്കളുണ്ട്. സംസ്‌ക്കാരം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നടക്കും.
Post a Comment