തീവെട്ടിക്കൊള്ള; വീണ്ടും കൂട്ടി പാചകവാതക വില
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് വില 826 രൂപയായി.
വാണിജ്യസിലിണ്ടറിന് നൂറുരൂപയാണ് വർധിപ്പിച്ചത്. 1618 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ വില. രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധനക്കൊപ്പമാണ് ജനങ്ങൾക്ക് ഇരുട്ടടിയായി അടിക്കടിയുള്ള പാചക വാതക വില വർധനയും.
മൂന്നുമാസത്തിനിടെ 200 രൂപയാണ് ഗാർഹിക സിലിണ്ടറിന് മാത്രം കൂടിയത്. ഫെബ്രുവരി രണ്ടിന് 25 രൂപയും 14ന് 50 രൂപയും 25ന് 25രൂപയും കൂട്ടിയിരുന്നു. പാചക വാതക വില ഉയരുന്നതിനെതിരെ പൊതുജനങ്ങളിൽനിന്ന് വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
എണ്ണക്കും പ്രകൃതി വാതകത്തിനും അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വർധനയാണ് കാരണമായി എണ്ണകമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ വില കുറയുമ്പോൾ കുറക്കാൻ തയാറാകാത്തത് പ്രതിഷേധത്തിന് കാരണമാകുന്നു. കൂടാതെ ഗാർഹിക സിലിണ്ടറിന്‍റെ സബ്സിഡി സംബന്ധിച്ചും എണ്ണക്കമ്പനികൾ മൗനം തുടരുകയാണ്.
Post a Comment