JHL

JHL

കാലിയാ റഫീഖ്-ഡോൺ തസ്‌ലീം എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൊച്ചി കടവന്ത്ര ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ പിടിയിൽ.

ഉപ്പള(www.truenewsmalayalam.com) : കൊച്ചി കടവന്ത്ര പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ അറസ്റ്റിലായ പൈവളിഗെ ഗ്യാര്‍കട്ട സ്വദേശി സിയാദ് മറ്റു നിരവധി കൊലക്കേസുകളിലും പ്രതി.

ഉപ്പളയിലെ കാലിയാ റഫീഖിനെയും ചെമ്പരിക്കയിലെ ഡോണ്‍ തസ്ലീമിനെയും മറ്റു  രണ്ടുപേരെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ.

 വിദേശത്തായിരുന്ന സിയാദ് വീട്ടിലേക്ക് വന്ന ശേഷം ഇന്നലെ മംഗളൂരുവില്‍ നിന്ന് മുംബൈയിലെത്തിയതായിരുന്നു. വീണ്ടും വിദേശത്തേക്ക് തിരിച്ചുപോകാനുള്ള ശ്രമത്തിനിടെയാണ് സിയാദിനെ മുംബൈ വിമാനതാവളത്തില്‍ നിന്ന് തീവ്രവാദവിരുദ്ധസ്‌ക്വാഡ് (എ.ടി.എസ്) പിടികൂടിയത്. തുടര്‍ന്ന് കേരളാ പൊലീസിന് കൈമാറി.

 അധോലോക കുറ്റവാളി രവി പൂജാരിയുടെ കൂട്ടാളിയായ സിയാദ് നടിയും സാമ്പത്തികതട്ടിപ്പുകേസില്‍ പ്രതിയുമായ നടി ലീന മരിയാപോളിന്റെ പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പ് നടത്താനും ഭീഷണിപ്പെടുത്തി പണം തട്ടാനും ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തുകയായിരുന്നു. രവി പൂജാരിയുടെ നിര്‍ദേശപ്രകാരമാണ് സിയാദ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തത്.

 ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസിലെ ഏഴാം പ്രതിയാണ് സിയാദ്. പൊലീസ് അന്വേഷണത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന സിയാദ് പിന്നീട് വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സിയാദിനെ ഇന്നലെ രാത്രി വിമാനമാര്‍ഗം കൊച്ചിയിലെത്തിച്ചു.

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിലെ മുഖ്യപ്രതിയായ രവി പൂജാരിയെ പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്ന് ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തതോടെയാണ് സംഭവത്തില്‍ സിയാദിനുള്ള ബന്ധവും പുറത്തുവന്നത്. കൊല്ലം സ്വദേശിയും ഡോക്ടറുമായ അജാസ്, ഇയാളുടെ സുഹൃത്ത് നിസാം അലി എന്നിവരാണ് ലീനയുടെ കൈവശം കോടികള്‍ എത്തിയിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തി പണം വാങ്ങാമെന്നുമുള്ള വിവരം സിയാദിനെ അറിയിച്ചത്.

 സിയാദ് ഈ വിവരം രവി പൂജാരിക്ക് കൈമാറുകയായിരുന്നു. ഇതോടെ രവിപൂജാരി ലീനയെ ഫോണില്‍ വിളിച്ച് 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം നല്‍കാന്‍ കഴിയില്ലെന്ന് ലീന അറിയിച്ചതോടെ രവിപൂജാരി ഫോണില്‍ നിരവധി തവണ നടിയെ വിളിച്ച് ഭീഷണിപ്പെടുത്തി. ഫലമില്ലെന്ന് വ്യക്തമായതോടെ ലീനയുടെ ബ്യൂട്ടിപാര്‍ലറില്‍ വെടിവെപ്പ് നടത്താന്‍ രവിപൂജാരി നിര്‍ദേശിക്കുകയായിരുന്നു.

 കാസര്‍കോട്, മംഗളൂരു എന്നിവിടങ്ങളിലെ ക്വട്ടേഷന്‍ സംഘങ്ങളുമായി അടുപ്പമുള്ള പെരുമ്പാവൂരിലെ ഗുണ്ടാനേതാവിനെയാണ് ക്വട്ടേഷനായി സിയാദ് തിരഞ്ഞെടുത്തത്. ഗുണ്ടാനേതാവ് വെടിവെപ്പിനായി ബിലാല്‍, വിപിന്‍ എന്നിവരെ ചുമതലപ്പെടുത്തുകയായിരുന്നു.

 ഇവര്‍ക്ക് തോക്കും ബൈക്കും എത്തിക്കാന്‍ അല്‍ത്താഫിനെ ഏല്‍പ്പിക്കുകയാണുണ്ടായത്. 2015 ഡിസംബര്‍ 15നാണ് ലീനയുടെ ഉടമസ്ഥതയിലുള്ള പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറിലെത്തി ബിലാലും വിപിനും വെടിവെപ്പ് നടത്തിയത്. ഈ കേസില്‍ ബിലാല്‍, വിപിന്‍, അല്‍ത്താഫ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. പിന്നീട് കേസന്വേഷണം ഏറ്റെടുത്ത എ.ടി.എസാണ് രവി പൂജാരിയെ അറസ്റ്റ് ചെയ്തത്. കേസില്‍ ഇനി നിസാം, സലീം, അജാസ് എന്നിവരെ അറസ്റ്റ് ചെയ്യാനുണ്ട്. ഇവര്‍ വിദേശത്തേക്ക് കടന്നതായാണ് കരുതുന്നത്.





No comments