JHL

JHL

മൊഗ്രാല്‍ പുത്തൂരിൽ സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 1.65 കോടി രൂപ കവര്‍ന്ന കേസിലെ ഒന്നാം പ്രതി പിടിയിൽ.

കാസര്‍കോട്(www.truenewsmalayalam.com) : മൊഗ്രാല്‍ പുത്തൂരിൽ നിന്ന് സ്വര്‍ണവ്യാപാരിയായ  മഹാരാഷ്ട്ര സ്വദേശിയെ തട്ടിക്കൊണ്ടുപോയി 1.65 കോടി രൂപ കവര്‍ന്ന കേസിലെ ഒന്നാം പ്രതി പിടിയിൽ.

 ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ ഒമ്പതാംപ്രതി കൂടിയായ കണ്ണൂര്‍ മാലൂര്‍ സ്വദേശി സിനിലിനെ(38)യാണ് കാസര്‍കോട് സി.ഐ പി. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളം സി.ബി.ഐ കോടതിക്ക് സമീപത്തുനിന്നും പിടികൂടിയത്.

ഈ കേസിലെ മറ്റ് പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വയനാട് പനമരം കായക്കുന്ന് സ്വദേശി അഖില്‍ ടോമി, തൃശൂര്‍ കുട്ടിനെല്ലൂര്‍ എളംതുരുത്ത് സ്വദേശി ബിനോയ് സി ബേബി, വയനാട് പുല്‍പ്പള്ളി പെരിക്കല്ലൂരിലെ പുത്തന്‍ പുരയ്ക്കല്‍ അനുഷാജു, തൃശൂര്‍ വടക്കശേരി സ്വദേശി കളായ എഡ്വിന്‍തോമസ്, ആന്റണി, മുബാറക് എന്നിവര്‍ അടക്കമുള്ള പ്രതികളെയാണ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്.

 സിനില്‍ ഇത്രയും നാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. സിനിലിനെ പിടികൂടാന്‍ പൊലീസ് കൊല്ലൂര്‍, തൃശൂര്‍, കതിരൂര്‍, കണ്ണൂര്‍, കണ്ണപുരം, വളപട്ടണം തുടങ്ങി വിവിധ ഭാഗങ്ങളില്‍ അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.

കണ്ണപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സിനിലിനെതിരെ ഹൈവേ കൊള്ള, തട്ടിക്കൊണ്ടുപോകല്‍, വധശ്രമം തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്.

സ്വര്‍ണവ്യാപാരിയെ അക്രമിച്ച സംഭവത്തിന് ശേഷം സിനില്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. വയനാട്ടിലും എറണാകുളത്തും അക്രമം നടത്തിയതിനും സിനിലിനെതിരെ കേസുകളുണ്ട്. 2021 സെപ്തംബര്‍ 22ന് ഉച്ചയോടെയാണ് രാഹുല്‍ മഹാദേവ് ജാവിറിനെ മൊഗ്രാല്‍ പുത്തൂരില്‍ നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയത്.

ഇന്നോവ, ക്രസ്റ്റ, ടവേര തുടങ്ങിയ കാറുകളില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയി ഒന്നരക്കോടിയിലേറെ രൂപ കൈക്കലാക്കുകയായിരുന്നു. പൊലീസ് പിന്തുടരുകയാണെന്ന് മനസിലാക്കിയ സംഘം ജാവിറിനെ പയ്യന്നൂര്‍ കാങ്കോലില്‍ ഇറക്കിവിട്ട ശേഷം കടന്നുകളയുകയാണുണ്ടായത്. പിന്നീട് രാഹുല്‍ കാസര്‍കോട്ട് തിരിച്ചെത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രാഹുലിന്റെ കാറും പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കണ്ടെടുത്തിരുന്നു. സിനിലിന്റെ അറസ്റ്റോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി.

സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ രഞ്ജിത്കുമാര്‍, വിജയന്‍, രതീഷ്, സുനില്‍, സുരേന്ദ്രന്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

No comments