JHL

JHL

റിട്ടയേർഡ് സീനിയർ സയന്റിസ്റ്റ് ഡോ. എ.എ. മുഹമ്മദ് കുഞ്ഞി അന്തരിച്ചു

കാസര്‍കോട്:  ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളിലെ പ്രൊഫസറും പ്രശസ്ത ശാസ്ത്ര ഗവേഷകനും വിദ്യഭ്യാസ പ്രവര്‍ത്തകനും വിദ്യഭ്യാസ-ഗവേഷണ സ്ഥാപനങ്ങളുടെ തലവനും ഭക്ഷ്യസുരക്ഷാ കണ്‍ട്രോള്‍ മാനേജറും ഒക്കെയായി  വിവിധ രാജ്യങ്ങളില്‍ സേവനം അനുഷ്ടിച്ച ഡോ. എ.എ. മുഹമ്മദ് കുഞ്ഞി (75) അന്തരിച്ചു.  കാസര്‍കോട് ആനവാതുക്കലിലെ ആയിഷ കോട്ടേജിലായിരുന്നു താമസം. അസുഖബാധിതനായി കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ഹൃദയശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇന്ന് പുലര്‍ച്ചെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.
കാസര്‍കോട് സി.പി.സി.ആര്‍.ഐയില്‍ റിസര്‍ച്ച് ഫെല്ലോ ആയാണ് തുടക്കം. പിന്നീട് കാല്‍നൂറ്റാണ്ട് കാലത്തിലധികം മൈസൂരിലെ സെന്‍ട്രല്‍ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടീല്‍ സീനിയര്‍ സയന്റിസ്റ്റായി ജോലി ചെയ്തു. ഡോ. എ.എ മുഹമ്മദ് കുഞ്ഞിയുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ കാലഘട്ടമായിരുന്നു അത്. തുടര്‍ന്നാണ് ലണ്ടനിലെത്തിയത്. അവിടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോടെക്‌നോളജി സ്റ്റഡീസില്‍ സേവനം അനുഷ്ടിച്ചു. പിന്നീട് പത്ത് വര്‍ഷം ഖത്തറില്‍ ദോഹയിലെ സെന്‍ട്രല്‍ ഫുഡ് ലബോറട്ടറിയില്‍ ക്വാളിറ്റി കണ്‍ട്രോള്‍ മാനേജറായും 2001 മുതല്‍ ദോഹയില്‍ തന്നെ ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ ആരോഗ്യവിഭാഗത്തില്‍ വിസ്റ്റിംഗ് പ്രൊഫസറായും സേവനം അനുഷ്ടിച്ചു. വാഴയൂരിലെ സിഫി ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പ്രിന്‍സിപ്പലായും ഡയറക്ടറായും ജോലി ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവില്‍ കാസര്‍കോട്ടെ പീസ് പബ്ലിക് സ്‌കൂളില്‍ (എം.പി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍) പ്രിന്‍സിപ്പലായും ഡീന്‍ ആയും സേവനം ചെയ്തു.
കോവിഡിന്റെ ആരംഭത്തോടെ ജോലിയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. നേരത്തെ പലതവണ ഹൃദയാഘാതം ഉണ്ടായിട്ടുണ്ട്. ഏതാനും മാസങ്ങളായി വിശ്രമത്തിലും ചികിത്സയിലുമായിരുന്നു. നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണ്. ഭാര്യ: ഷമീം. മക്കള്‍: നസ്രീന്‍സുല്‍ത്താന, അബ്ദുല്‍ബഷീര്‍ (അബുദാബി), നജ്മ റിഹാന. മരുമക്കള്‍: അബ്ദുല്‍കരീം (ഗോള്‍ഡന്‍ ഫര്‍ണിച്ചര്‍), ജഷ്മീര്‍ കെ. സഹോദരി: റുഖിയ.


No comments