JHL

JHL

കുമ്പള പഞ്ചായത്തിലെ സി.പി.എം - ബി.ജെ.പി ധാരണക്ക് ശേഷംരണ്ട് പ്രധാന കേസുകൾ ഒത്ത് തീർപ്പാക്കിയെന്ന് യൂത്ത് ലീഗ്

 

കുമ്പള (www.truenewsmalayalam.com ) : കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സി.പി.ഐ (എം) ബി.ജെ.പി ധാരണയ്ക്കു ശേഷം രണ്ട് പ്രധാനപ്പെട്ട കേസുകൾ ഒത്തുതീർപ്പാക്കുന്നതിലും ധാരണയുണ്ടായതായി മുസ് ലിം യൂത്ത് ലീഗ് ജില്ലാ ട്രഷറർ യൂസുഫ് ഉളുവാർ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

ഹൈകോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകളിലാണ് ഒത്തു തീർപ്പ് ധാരണയുണ്ടായിരിക്കുന്നത്. 

രക്തസാക്ഷികളുടെ പേരിൽ ഇരുകൂട്ടരും വർഷാവർഷം ബലിദാന ദിനങ്ങളും രക്തസാക്ഷിത്വ ദിനങ്ങളും ആചരിച്ചു വരുന്നത് രാഷ്ട്രീയ ലാഭത്തിനും അണികളെ കൂടെ നിർത്തുന്നതിനും വേണ്ടി മാത്രമാണ്.

രക്തസാക്ഷികളുടെ കുടുംബം കേസുകളുടെ നിലവിലെ സ്ഥിതിയെ കുറിച്ച് അന്വേഷിക്കാൻ തയ്യാറാവണമെന്നും യൂസുഫ് ആവശ്യപ്പെട്ടു. സി.പി.എം- ബി.ജെ.പി സംഘട്ടനങ്ങളും കൊലപാതകങ്ങളും നടത്തി നിരവധി ജീവൻ പൊലിയുകയും  പരസ്പരം പോർവിളിക്കുകയും ചെയ്യുന്ന കുമ്പളയിൽ തന്നെ ഇത്തരമൊരു ധാരണയെന്നതാണ് ഏവരേയും  അത്ഭുതപ്പെടുത്തുന്നത്. മുൻപ് കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ച നടന്നതും മറ്റും  ഭാസ്ക്കര കുമ്പളയുടെ കൊലപാതകത്തിൽ ആരോപണ വിദേയനായ വ്യക്തിയുടെ വീട്ടിൽ വെച്ചാണ്. അതിനു ശേഷം ഇതേ വ്യക്തിയുടെ വീട്ടിൽ തന്നെയാണ്  കേസ് ഒത്തുതീർപ്പാക്കാനും ധാരണയായത്. സി.പി.എം ഏരിയ സെക്രട്ടറി സി എ സുബൈറും, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് കുമാർ ഷെട്ടി എന്നിവർ ചേർന്നാണ് രണ്ട് ധാരണ ചർച്ചകൾക്കും നേതൃത്വം നൽകിയത്.സി.പി.എം - ബി.ജെ.പി ജില്ലാ നേതൃത്വത്തിൻ്റെ അറിവോടു കൂടിയാണ് കുമ്പളയിലെ പരസ്പര ധാരണ തുടരുന്നത്. കുമ്പള ഗ്രാമപഞ്ചായത്ത് ഭരണത്തിൽ ഇടപെടുന്നതിനായി ബി.ജെ.പി സി.പി.എം കോർ കമ്മിറ്റി രഹസ്യ താവളത്തിൽ മാസാമാസം യോഗം ചേരുന്നതായും യൂസുഫ് ഉളുവാർ ആരോപിച്ചു. കുമ്പളയിലെ ഈ ധാരണ  മണ്ഡലത്തിലുടനീളം വ്യാപിപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ട് കച്ചവടം നടത്തി പരസ്പരം സഹായിക്കാനാണ് സി.പി.എം - ബി.ജെ.പി നീക്കമെന്നും യൂസുഫ് ഉളുവാർ വ്യക്തമാക്കി.

No comments