JHL

JHL

ഉള്ളാളിലെ പതിനേഴു കാരിയുടെ ദുരൂഹ മരണം : അന്വേഷണം മയക്കുമരുന്ന് മാഫിയകളിലേക്ക്

 


മംഗളൂരു: (www.truenewsmalayalam.com)

മോഡലായ ഉള്ളാള്‍ സ്വദേശിനിയുടെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് മാഫിയാസംഘത്തിനെതിരെയും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഉള്ളാള്‍ കുംപാല ആശ്രയ കോളനിയിലെ പ്രേക്ഷയുടെ (17) മരണവുമായി ബന്ധപ്പെട്ട് കാമുകന്‍ യതിന്‍ രാജിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. യതിന്‍രാജിന്റെ സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിലാണ്. ഇവര്‍ക്ക് മയക്കുമരുന്ന് ലോബിയുമായി ബന്ധമുണ്ടെന്ന സംശയം പൊലീസിനുണ്ട്. യതിന്‍രാജ് അടക്കമുള്ള സംഘത്തിന്റെ ഭീഷണി മൂലം പ്രേക്ഷ ആത്മഹത്യ ചെയ്‌തുവെന്നുമാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. മയക്കുമരുന്ന് സംഘത്തിലെ 15 പേരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. മോഡലിംഗ് ഫോട്ടോഷൂട്ടിനായി ബംഗളൂരുവില്‍ പോകാന്‍ തയ്യാറെടുത്ത പ്രേക്ഷയെ കാമുകനും സുഹൃത്തുക്കളും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഫോട്ടോഷൂട്ടിന് പോകുമെന്ന തീരുമാനത്തില്‍ ഉറച്ചുനിന്ന പ്രേക്ഷയെ സംഘം ഭീഷണിപ്പെടുത്തി. ഇതില്‍ മനന്തൊന്ത് പ്രേക്ഷ ജീവനൊടുക്കിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. മാര്‍ച്ച് 10നാണ് പ്രേക്ഷയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കളും നാട്ടുകാരും പ്രേക്ഷയുടെ മരണം കൊലപാതകമാണെന്ന് സംശയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യതിന്‍ രാജ് ഉള്‍പ്പെടെ മൂന്ന് യുവാക്കളെ ഉള്ളാള്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പ്രേക്ഷ ആത്മഹത്യ ചെയ്‌തതാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞു. ഇതോടെ യതിന്‍രാജിനെതിരെ ആത്മ ഹത്യാപ്രേരണാകുറ്റത്തിന് കേസെടുത്തു. യതിന്‍രാജിന്റെ സുഹൃത്തുക്കളെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ല. ഇവര്‍ക്കെതിരെ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു. യതിന്‍രാജിനെ കോടതി 14 ദിവസത്തേക്ക് റിമാണ്ട് ചെയ്‌തു.


No comments