JHL

JHL

സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ സുരേന്ദ്രൻ നൽകാനേൽപ്പിച്ച 50 ലക്ഷത്തിൽ നിന്ന് 47 ലക്ഷം രൂപ പ്രാദേശിക ബി.ജെ.പി നേതാക്കൾ തട്ടിയെടുത്തെന്ന് സുന്ദര.

കാസര്‍ഗോഡ്(www.truenewsmalayalam.com) : ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരേ ഗുരുതര വെളിപ്പെടുത്തലുകളുമായി മഞ്ചേശ്വരത്തെ റിബല്‍ സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദര വീണ്ടും രംഗത്ത്.

 തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനായി സുരേന്ദ്രന്‍ 50 ലക്ഷത്തോളം രൂപ ചെലവിട്ടെന്നാരോപിച്ച സുന്ദര, തനിക്ക് മദ്യഷോപ്പും വീടും നല്‍കാമെന്ന് വാഗ്ദാനം നല്‍കിയതായും വെളിപ്പെടുത്തി. തനിക്ക് വേണ്ടി ചെലവിട്ട തുകയില്‍ 47 ലക്ഷം രൂപ പ്രാദേശിക ബി.ജെ.പി നേതാക്കന്മാര്‍ തട്ടിയെടുത്തെന്നും സുന്ദര മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ബി.ജെ.പിക്കാരനായ തന്റെ സുഹൃത്താണ് തുക സംബന്ധിച്ച് വിവരംതന്നതെന്ന് സുന്ദര പറഞ്ഞു. സുരേന്ദ്രന്‍ നല്‍കിയ 50 ലക്ഷം രൂപയില്‍ രണ്ടര ലക്ഷം രൂപ മാത്രമാണ് തനിക്ക് ലഭിച്ചത്. ബാക്കി 47 ലക്ഷം രൂപ പ്രദേശിക പാര്‍ട്ടി പ്രവര്‍ത്തകർ തട്ടിയെടുത്തുവെന്നും സുന്ദര ആരോപിച്ചു.

മാര്‍ച്ച് 21-ന് വൈകിട്ടാണ് സുന്ദരയെ കാണാനില്ലെന്ന പരാതി ആദ്യമായി ഉന്നയിക്കപ്പെടുന്നത്. ബി.എസ്.പി പ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് സുന്ദരയ്ക്കായി പോലീസ് അന്വേഷണം നടന്നു. ഈ സമയത്ത് സുന്ദര ഉണ്ടായിരുന്നത് ജോഡ്കയിലുള്ള കെ. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലാണെന്നും സുന്ദര ഇപ്പോള്‍ വെളിപ്പെടുത്തുന്നു. അവിടെ ബി.ജെ.പി പ്രവര്‍ത്തകരുടെ നിയന്ത്രണത്തില്‍ കഴിഞ്ഞ സുന്ദരയ്ക്ക് രാത്രിയോടെ ഭക്ഷണവും മദ്യവും എത്തിച്ചു നല്‍കി. മൊബൈല്‍ ഫോണ്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സ്വിച്ച് ഓഫ് ചെയ്ത് വെച്ചിരുന്നു. 

സുരേന്ദ്രനോട് സംസാരിച്ചപ്പോള്‍ കര്‍ണാടകത്തില്‍ മദ്യഷോപ്പും വീട് പുതുക്കിപ്പണിയുന്നതിനുള്ള സഹായവും നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. സുരേന്ദ്രനെ തനിക്ക് അടുത്ത് പരിചയമുണ്ടായിരുന്നെന്നും കെ. സുന്ദര വെളിപ്പെടുത്തി.


No comments