കാർ തടഞ്ഞ് 65 ലക്ഷം രൂപ കവർന്ന സംഭവം; പ്രതികളെന്ന് സംശയിക്കുന്നവരുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവിട്ടു.
കാസർകോട്(www.truenewsmalayalam.com) : ദേശീയപാതയിൽ മൊഗ്രാൽ പുത്തൂരിൽ സ്വർണ വ്യാപാരിയുടെ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം രൂപ കവർന്ന സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. അക്രമിസംഘത്തിൽപ്പെട്ടവരെന്ന് കരുതുന്ന നാലുപേരാണ് ദൃശ്യങ്ങളിലുള്ളത്. കണ്ണൂർ, കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സി.സി.ടി.വി.യിൽനിന്ന് ശേഖരിച്ചതാണ് ദൃശ്യങ്ങൾ.
സെപ്‌റ്റംബർ 22-ന് ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നിന് ശേഷമുള്ളതാണ് ദൃശ്യങ്ങൾ. അക്രമിസംഘം ഇടുങ്ങിയ റോഡിൽ കാറിൽ പരിശോധന നടത്തുന്നതും ബാഗും സഞ്ചിയും അടങ്ങുന്ന സാധനങ്ങൾ മറ്റൊരു കാറിലേക്ക് മാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്.
പ്രതികളെത്തിയ വാഹനത്തിൽ ഉപയോഗിച്ചത് വ്യാജ നമ്പർപ്ലേറ്റാണെന്ന് കണ്ടെത്തിയിരുന്നു. പഴയ സാധനങ്ങൾ വില്പന നടത്തുന്ന ഓൺലൈൻ സംവിധാനമായ ഒ.എൽ.എക്സിൽ പോസ്റ്റുചെയ്ത വാഹനത്തിന്റെ രജിസ്‌ട്രേഷൻ വ്യാജമായി നിർമിച്ചാണ് അക്രമിസംഘം ഉപയോഗിച്ചത്. ഇത് കോഴിക്കോട് സ്വദേശിയുടെതായിരുന്നു. ദൃശ്യങ്ങളിലുള്ളവരെപ്പറ്റി വിവരം ലഭിക്കുന്നവർ കാസർകോട് ഡിവൈ.എസ്.പി. (9497990147), കാസർകോട് ടൗൺ ഇൻസ്പെക്ടർ (9497987217) എന്നിവരെ വിവരമറിയിക്കാനും നിർദേശമുണ്ട്.കവർച്ചയ്ക്കിരയായ മഹാരാഷ്ട്ര സാംഗ്ലിയിലെ രാഹുൽ മഹാജേവ് ജാവിറിന്റെ പരാതിയിലാണ് കാസർകോട് ടൗൺ പോലീസ് കേസെടുത്തത്.
Post a Comment