JHL

JHL

കിണറ്റിൽ വീണ അമ്മയെയും രക്ഷപ്പെടുത്താനിറങ്ങിയ മക്കളെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

കാസർകോട്(www.truenewsmalayalam.com) : കിണറ്റിൽ വീണ അമ്മയെയും രക്ഷപ്പെടുത്താൻ കിണറ്റിൽ ചാടി കയറിൽ തൂങ്ങി നിന്ന രണ്ടു മക്കളെയും അഗ്നിരക്ഷാസേന കരയ്ക്കു കയറ്റി. പാറക്കട്ട എആർ ക്യാംപിനു സമീപത്തെ വീട്ടു കിണറ്റിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.

 ഡ്രൈവർ ഗംഗാധരന്റെ ഭാര്യ ശ്യാമള(54)യാണു കിണറ്റിൽ വീണത്. ശബ്ദം കേട്ട് അയൽവാസികൾ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. ഇതിനിടയിൽ അടുത്ത വീട്ടിൽ നിന്നു കയർ കിണറ്റിൽ താഴ്ത്തി. ഇതിൽ പിടിച്ച അമ്മയെ മുകളിൽ കയറ്റാൻ മക്കളായ സജേഷും വിജേഷും ഇറങ്ങി,

അതു സാധ്യമാകാതെ ഒടുവിൽ അവരും കയറിൽ പിടിച്ചു നിൽക്കുകയായിരുന്നു. ഏതാനും നിമിഷങ്ങൾക്കകം അസി. സ്റ്റേഷൻ ഓഫിസർ കെ.ബി.ജോസിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയെത്തി രക്ഷാവലയിൽ കയറ്റിയാണ് 3 പേരെയും രക്ഷപ്പെടുത്തിയത്.

 13 മീറ്റർ ആഴമുള്ള കിണറ്റിൽ 5 മീറ്ററോളം വെള്ളമുണ്ടായിരുന്നു. ശ്യാമളയ്ക്കു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ജനറൽ ആശുപത്രിയിലേക്കു മാറ്റി. അയൽവാസിയുടെ ഉൾപ്പെടെ സമയോചിത ഇടപെടലാണ് ജീവൻ രക്ഷപ്പെടുത്താൻ സാധിച്ചത്.





No comments